സതാംപ്റ്റണ്: ആരോണ്‍ ഫിഞ്ചിന്റെ ഓസീസിന് ഇനി ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാം. രണ്ട് സന്നാഹ മത്സരങ്ങളിലും വിജയക്കൊടി നാട്ടി നിലവിലെ ചാമ്പ്യന്മാരായ ഓസീസ് ഫോമിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.
പത്ത് മാസം മുമ്പത്തെ ടീമല്ല ഇപ്പോള്‍ ഞങ്ങളുടെത്. മെയ് ഒന്ന്് മുതല്‍ ടീം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ മികവ് ഇനിയും ആവര്‍ത്തിക്കുമെന്ന്് ആരോണ്‍ ഫിഞ്ച് പറഞ്ഞു. ശ്രീലങ്കക്കെതിരായ സന്നാഹ മത്സരത്തില്‍ വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു ഫിഞ്ച്.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീം തകര്‍ച്ചയിലായിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരകള്‍ തോറ്റു. ഇന്ത്യക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും പരാജയപ്പെട്ടു.
പക്ഷെ 2019 ല്‍ ഓസീസ് പഴയപ്രതാപത്തിലേക്ക് ഉയര്‍ന്നു. ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരകള്‍ സ്വന്തമാക്കി. രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ച അവര്‍ ലോക കിരീടം നിലനിര്‍ത്താന്‍ തയ്യാറെടുത്തു കഴിഞ്ഞു.
അവസാന സന്നാഹ മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 240 റണ്‍സ് വിജയലക്ഷ്യം 44.5 ഓവറില്‍ ഓസീസ് മറികടന്നു. സ്കോര്‍: ശ്രീലങ്ക: 50 ഓവറില്‍ എട്ട് വി്ക്കറ്റിന് 239. ഓസ്ട്രേലിയ: 44.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 241. ഓപ്പണര്‍ ഉസ്മാന് ഖവാജയുടെ മികവിലാണ് ഓസീസ് ജയിച്ചുകയറിയത്. ഖവാജ 105 പന്തില്‍ 89 റണ്‍സ് നേടി.
ആദ്യ സന്നാഹ മത്സരത്തില്‍ ഓസീസ് 12 റണ്‍സിന് ആതിഥേയരും ലോക ഒന്നാം നമ്പറുമായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: