ആലുവ: തൊണ്ടിമുതല്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി എടയാര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ അഞ്ച് പ്രതികളെയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ജൂണ്‍ രണ്ടിന് തിരികെ കോടതിയില്‍ ഹാജരാക്കണം.
കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ ഇടുക്കി മുരിക്കാശേരി കുര്യാത്ത് സതീഷ് സെബാസ്റ്റ്യന്‍ (39), തൊടുപുഴ മടക്കത്താനം കിഴക്കേമടത്തില്‍ റാഷീദ് ബഷീര്‍ (39), മടക്കത്താനം വെള്ളാപ്പള്ളിയില്‍ നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് സുധാകരന് (30), നേരത്തെ പിടിയിലായ തൊടുപുഴ മുതലക്കോടം സ്വദേശി ബിബിന്‍ ജോര്‍ജ് (26) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആലുവ കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
പ്രതികള്‍ കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ഇതിന് പുറമെ ഇപ്പോള്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവരെയും പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയവരെയും പിടികൂടാനുണ്ട്. ഇതില്‍ പ്രധാനപ്പെട്ടയാളാണ് ഏലത്തോട്ടത്തില്‍ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ ഇടുക്കി മുരിക്കാശേരി സ്വദേശി ഇ.ടി. സെബാസ്റ്റ്യന്‍. ഇയാള്‍ അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ എന്‍.ആര്.ഐ നൗഷാദിന്റേതാണ് ഏലത്തോട്ടം. ഇവിടത്തെ ജോലിക്കാരനായിരുന്ന സെബാസ്റ്റ്യന്റെ സുഹൃത്താണ് കവര്‍ച്ച കേസിലെ മുഖ്യപ്രതി സതീഷ് സെബാസ്റ്റ്യന്‍. മുഖ്യ പ്രതികളെ പിടികൂടിയെങ്കിലും തൊണ്ടി മുതല്‍ കണ്ടെത്താനാകാത്തത്
പോലീസിനെ വലച്ചിരിക്കുകയാണ്. കുറ്റം തെളിഞ്ഞാലും ശിക്ഷകളില്‍ നിന്ന് പോലും പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായേക്കാം. അതിനാല്‍ ഏത് വിധേനയും സ്വര്‍ണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: