കാക്കനാട്: സ്ത്രീതൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും കൊച്ചിയിലെ തുണിക്കടകളില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന പെണ്‍കുട്ടികളുടെ സ്ഥിതി അതി ദയനീയമാണ്. രാവിലെ ഒന്‍പതിന് തുടങ്ങുന്ന ജോലി രാത്രി ഒന്‍പത് വരെ നീളുന്നുണ്ടെങ്കിലും ജോലിക്കു പ്രതിഫലം കിട്ടുന്ന തുക വളരെ തുച്ഛമാണ്.
കടകളുടെ മുകളിലെ നിലയില്‍ കുറഞ്ഞ സൗകര്യത്തില്‍ താമസിപ്പിച്ചു മുഴുവന്‍ സമയവും ജോലി ചെയ്യിക്കുന്ന സ്ഥിതിയും നിലവിലുണ്ട്. പിന്നാക്ക ജില്ലകളായ വയനാട്, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഇവിടെയെത്തുന്നത്.
ചെറിയ കടകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാതെ ജോലി ചെയ്ത് രോഗികളായവരുമുണ്ട്. മിനിമം വേതനം നടപ്പാക്കണമെന്ന് നിയമമുണ്ടെങ്കിലും വലിയ കടകളില്‍ മാത്രമേ നടപ്പാക്കുന്നുള്ളു. ഈ രംഗത്ത് തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യൂണിയനുകളില്‍ അംഗമാണെന്നറിഞ്ഞാല് പിരിച്ചു വിടുമെന്ന ഭീഷണി മൂലം അംഗത്വമെടുക്കുകയോ അവരുടെ വിഷമങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനും ശ്രമിക്കുന്നില്ല. വീട്ടിലെ കഷ്ടപാടുകള്‍ ഓര്‍ത്തു എല്ലാം സഹിക്കുകയാണെന്ന് ചിലര്‍ പറയുന്നു.
ഷോപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുമ്പോള് അവിടെ മിനിമം വേതനം ഉറപ്പാക്കണമെന്ന ആവശ്യം യൂണിയനുകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപന അധികാരികള്‍ അവയൊന്നും കണക്കിലെടുക്കുന്നില്ല. അസംഘടിത തൊഴില്‍ വിഭാഗങ്ങളുടെ സംരക്ഷകരാകേണ്ട തൊഴില്‍ വകുപ്പ് ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. പലപ്പോഴും കടയുടമകളില്‍ നിന്നും സൂപ്പര്‍വൈസര്‍മാരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാല്‍ പോലും പരാതിപ്പെടാന്‍ കഴിയാതെ സഹിച്ചു കഴിയുകയാണ് പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: