മരട്: തീരദേശനിയമങ്ങള്‍ ലംഘിച്ച് പണിത മരട് നഗരസഭയിലെ അഞ്ച് അനധികൃത അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും നിലവില്‍ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.എ. ദേവസി രാജിവെക്കണമെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിനു ശേഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. അനധികൃതമായി നിര്‍മിച്ച ഫ്ളറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കാന്‍ മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
മരട് മുനിസിപ്പാലിറ്റിയിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ സുപ്രീം കോടതിയെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിക്കാന്‍ യുഡിഎഫ് ഭരണകക്ഷി തീരുമാനിച്ചു. കോടതി വിധിയില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് മരട് നഗരസഭയോ സംസ്ഥാന സര്‍ക്കാരോ എന്ന് വ്യക്തമല്ല. ഇനി അത് മരട് നഗരസഭയാണ് ചെയ്യേണ്ടത് എങ്കില്‍ വരുന്ന ഭാരിച്ച ചെലവും, കോണ്‍ക്രീറ്റ് മാലിന്യത്തിന്റെ സംസ്കരണവും, സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും, ഫ്ളാറ്റിലെ താമസക്കാരുടെ ബുദ്ധിമുട്ടും എങ്ങനെ പരിഹരിക്കുമെന്നതാണ് പ്രതിസന്ധിക്ക് കാരണം.
നിര്‍മാണത്തിന് അനുമതി നല്‍കിയെങ്കിലും പിന്നീട് വന്ന ആദ്യത്തെ മുനിസിപ്പല്‍ ചെയര്മാന് ദേവരാജന്റെ കാലത്താണ് നമ്പര്‍ അനുവദിച്ചതെന്നാണ് ദേവസ്സി പറയുന്നത്. അതുകൊണ്ടു തന്നെ ഈ കൗണ്‍സില്‍ ഈ നിര്‍മ്മാണങ്ങള്‍ പൊളിച്ചു കളയുക എന്നത് വിരോധാഭാസം ആണ്. ഫ്ളാറ്റുകള്‍ പൊളിക്കാതെ ഇരിക്കാന്‍ സുപ്രീം കോടതിയില്‍ നഗരസഭ പുനപ്പരിശോധനാ ഹര്‍ജി നല്‍കണം എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ നഗരസഭാ സെക്രട്ടറിക്കു നല്കിയ പരാതിയായി ഇടതു പക്ഷത്തിന്റേതായി വന്ന പത്രക്കുറിപ്പില്‍ ഈ അഞ്ച് ഫ്ളാറ്റുകള്‍ക്കു പുറമെ യുഡിഎഫ് ഭരണകാലത്ത് അനുമതി കിട്ടിയ മറ്റ് അനധികൃത കെട്ടിടങ്ങളും പൊളിക്കണം എന്നും മറ്റു ചില കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതിയും, നെട്ടൂര്‍ – തേവരഫെറി കടത്തു സര്‍വ്വീസിനായി ഉണ്ടാക്കിയ, ഉപയോഗശൂന്യമായി കിടക്കുന്ന രണ്ടു ബോട്ടുകളുടെ നിര്‍മ്മാണത്തിലെ അഴിമതിയും അന്വേഷിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തി പണിത ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് മരട് നഗരസഭയിലെ ഭരണപക്ഷമായ യുഡിഎഫിനും പ്രതിപക്ഷമായ എല്‍ഡിഎഫിനും ഒരുപോലെ തലവേദനയാകുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: