കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിന്റെ എറണാകുളത്തെ ദയനീയ തോല്‍വി പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് വഴിവയ്ക്കുന്നു. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെ പ്രതിക്കൂട്ടിലാക്കിയാണ് വിവാദം കൊഴുക്കുന്നത്
സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യമുണ്ടാക്കിയ സ്വാഭാവിക തിരിച്ചടിയെന്ന് വ്യാഖ്യാനിക്കുമ്പോഴും എറണാകുളത്തെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇത്ര വലിയ തിരിച്ചടി എങ്ങിനെയുണ്ടായെന്ന ചോദ്യമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. പാര്‍ട്ടി എംഎല്‍എമാരുള്ള തൃപ്പൂണിത്തുറയും,വൈപ്പിനും,കൊച്ചിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെക്കാളും വളരെ പിന്നിലായിരുന്നു രാജീവ്.
എം. സ്വരാജ് എംഎല്‍എയായ തൃപ്പൂണിത്തുറയില്‍ 20689 വോട്ടിനാണ് രാജീവ് പിന്നില്‍ പോയത്. മുതിര്‍ന്ന നേതാവ് എസ്. ശര്‍മയുടെ മണ്ഡലമായ വൈപ്പിനില്‍ 23,241 വോട്ടാണ് ഹൈബിയുടെ ഭൂരിപക്ഷം കൊച്ചിയില്‍ 20,000 വോട്ടുകളാണ് രാജീവിന് കുറവ് വന്നത്.
സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങള്‍ പി. രാജീവിന്റെ കനത്ത പരാജയത്തിന് ഒരു കാരണമായിട്ടുണ്ടെന്ന വിലയിരുത്തല്‍ ചില പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. നേതൃതലത്തില്‍ ആസൂത്രിതമായി ഇങ്ങനെയൊരു നീക്കമുണ്ടായിട്ടുണ്ടന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളുമായ സി.എന്‍. മോഹനനെതിരെ വിരല്‍ ചൂണ്ടുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മല്‍സരിച്ച മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി നിര്‍ജീവമായിരുന്നുവെന്നാണ് ആരോപണം ഇടുക്കി മണ്ഡലത്തല്‍ പ്രചാരണത്തിന് പോയ സി.എന്‍. മേഹനന് രാജീവിന്റെ പൊതുപര്യടനവേളയില് പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് ഇക്കൂട്ടര്‍ ആക്ഷേപം ഉന്നയിക്കുന്നു. എം.എ. ബേബി-തോമസ് ഐസക് ചേരിയോടൊപ്പം നില്ക്കുന്ന രാജീവിനോട് പിണറായി പക്ഷത്തിന്റെ താല്പര്യമില്ലായ്മയാണ് ജില്ലാ സെക്രട്ടറിയുടെ നിസംഗതക്ക് കാരണമായി ചൂണ്ടികാട്ടുന്നത്. വരുംദിനങ്ങളില്‍
ബേബി-ഐസക്ക് ചേരിക്കൊപ്പം ജില്ലയിലെ വിഎസ് പക്ഷവും മോഹനനെതിരെ പടയൊരുക്കത്തിന് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: