ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പ്രഫ. ഗണേശി ലാല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നവീന്റെ മൂത്തസഹോദരന് പ്രേം പട്നായിക് സഹോദരി ഗീതാ മേത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പട്നായിക്കിനൊപ്പം 20 അംഗമന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കാബിനറ്റ് റാങ്കുള്ള 11 മന്ത്രിമാരും ഒമ്പതു സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെ ഉള്‍പ്പെടുത്തി. പത്ത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്.
അതേസമയം നവീന്‍ പട്നായികിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ സന്ദേശം കുറിച്ചു. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നവീന്‍ പട്നായികിനും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെയെന്ന് ആശംശിച്ച പ്രധാനമന്ത്രി ഒഡീഷയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണ സഹകരണം ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബിജു ജനതാദള്‍(ബിജെഡി) അധ്യക്ഷനായ ബിജു നവീന്‍ പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രിയാകുന്നത്. ജ്യോതി ബസു (പശ്ചിമബംഗാള്‍), പവന് ചാംലിന് (സിക്കിം) എന്നിവരും തുടര്‍ച്ചയായ അഞ്ചുതവണ സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലങ്ങളിലായി മത്സരിച്ച പട്നായിക് രണ്ടിടത്തും വിജയം നേടിയിരുന്നു. സ്വന്തം മണ്ഡലമായ ടര്‍ഫ് ഹിന്‍ജിലിയിലും ബിജാപൂരിലുമാണ് പട്നായിക് ജയിച്ചത്. ഒഡീഷയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് 147 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ 112 സീറ്റുകള്‍ നേടിയാണ് ബിജെഡി അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: