ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബലിദാനികളായവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ട അക്രമങ്ങളില്‍ ബലിദാനികളായവരുടെ ബന്ധുക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ശക്തമായ രാഷ്ട്രീയ സന്ദേശമാണ് ഇതിലൂടെ മോദിയും ബിജെപിയും നല്കാന് ശ്രമിക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് ഇവര്‍ എത്തുന്നത്. ബിജെപിയുടെ സംരക്ഷണയിലാവും ഇവര്‍ ദല്‍ഹിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ മോദിയും അമിത് ഷായും തമ്മില്‍ അഞ്ചു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയാറായിക്കഴിഞ്ഞതായും ഉടന്‍ തന്നെ രാഷ്ട്രപതിഭവന് സമര്‍പ്പിക്കുമെന്നും ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നിരവധി ബിജെപി പ്രവര്‍ത്തകരാണ് തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമം തുടര്‍ന്നിരുന്നു. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായകമായത്. 18 സീറ്റുകളാണ് ബിജെപി ബംഗാളില്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: