ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കര്‍ഷക പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പോയതാണ് കമല്‍നാഥ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. മൂന്ന് ദിവസമായി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, അത് നിറവേറ്റാന്‍ സര്‍ക്കാരിനിതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുന്നു. കര്‍ഷക പ്രതിസന്ധികള്‍ പഠിച്ച് അവയ്ക്കു പരിഹാരം കാണുന്നതിന് കൊണ്ടുവന്ന സ്വാമിനാഥന് പാനല്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ഉത്പന്നങ്ങള്‍ക്ക് താങ്ങ് വില നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം.
മൂന്ന് ദിവസമായി തുടരുന്ന പ്രതിഷേധം പച്ചക്കറി, പാല് എന്നിവയുടെ വിതരണത്തെ ബാധിച്ചു. ദേവാസ്, ദാര്‍, ഉജ്ജയിനി, രാജ്ഗഡ് എന്നിവിടങ്ങളിലെ വിതരണ സംവിധാനങ്ങളാണ് തകരാറിലായത്. മധ്യപ്രദേശ് കൃഷി മന്ത്രി കഴിഞ്ഞ ദിവസം കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: