ന്യൂദല്‍ഹി: മെയ് 30 ന് നടക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ പിന്മാറ്റം.
നാളെ വൈകിട്ട് 7 മണിക്ക് രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗാളില്‍ കൊല്ലപ്പെട്ട അന്‍പതോളം ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ക്ഷണിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു മമത നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതോടെ മമത പിന്മാറുകയായിരുന്നു.
ബംഗാളില്‍ രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മമത പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പശ്ചിമ ബംഗാളില്‍ നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ നടന്ന തൃണമൂല്‍ അക്രമങ്ങള്‍ ദേശീയ തലത്തിലടക്കം ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: