കോഴിക്കോട്: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍ നിലവില്‍ വരാനിരിക്കെ സംസ്ഥാനത്തെ 18 തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഭൂരിഭാഗം ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും കട്ടപ്പുറത്ത്. ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത് മുതല്‍ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളാണ് തീരദേശ പോലീസിന് നിര്‍വഹിക്കാനുള്ളത്. എന്നാല്‍, അത്യാവശ്യത്തിന് കടലില്‍ പരിശോധന നടത്താനോ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ ബോട്ടുകള്‍ പര്യാപ്തമല്ല. ശ്രീലങ്കയില്‍ നിന്ന് ഭീകരര്‍ കേരള തീരത്തേക്ക് പുറപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുപോലും മതിയായ പരിശോധന നടത്താന്‍ കഴിയാതെ കുഴയുകയാണ് തീരദേശ പോലീസ്.
മഞ്ചേശ്വരം മുതല്‍ പൂവാര്‍ വരെയുള്ള 583 കിലോമീറ്റര്‍ തീരദേശത്തെ സുരക്ഷയാണ് സര്‍ക്കാരിന്റെ അശ്രദ്ധമൂലം അപകടത്തിലാകുന്നത്. അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനും തീരദേശ പോലീസ് നിസ്സഹായരാണ്. കോഴിക്കോട് ജില്ലയില്‍ മൂന്ന് തീരദേശ പോലീസ് സ്റ്റേഷനുകളാണുള്ളത്. ചാലിയം, എലത്തൂര്‍, വടകര. ഇവിടത്തെ ഒരു ബോട്ടുപോലും പ്രവര്‍ത്തനക്ഷമമല്ല. മൂന്നും അറ്റകുറ്റപ്പണിക്കായി മാറ്റി. നീണ്ടകര സ്റ്റേഷനില്‍ ആകെയുള്ള മൂന്നു ബോട്ടുകളില്‍ ഒന്നു മാത്രമാണ് പ്രവര്‍ത്തനക്ഷമം. ഒന്ന് ഭാഗികമായി ഓടാന്‍ കഴിയുമെന്നാണ് വിശദീകരണം. അഴീക്കോട് സ്റ്റേഷനില്‍ രണ്ടു ബോട്ടുകളുണ്ടെങ്കിലും ഒന്ന് പ്രവര്‍ത്തനരഹിതം.
ഗോവന്‍ ഷിപ്പ്യാര്ഡിനായിരുന്നു ബോട്ടുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ചുമതല. എന്നാല്‍, അറ്റകുറ്റപ്പണിയുടെ സാമ്പത്തിക ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലായതിന് ശേഷം കൊച്ചിന് ഷിപ്പ്യാര്ഡിനാണ് ചുമതല. എന്നാല്‍, സംസ്ഥാനത്തുടനീളമുള്ള തീരദേശ സ്റ്റേഷനുകളിലെ ബോട്ടുകളുടെ അറ്റകുറ്റപ്പണി യഥാസമയം നിര്‍വഹിക്കാന്‍ ഷിപ്പ്യാര്ഡിന് കഴിയുന്നില്ല.
സംസ്ഥാനത്ത് 24 ബോട്ടുകളാണ് ഉണ്ടായിരുന്നതെന്ന് തീരദേശ പോലീസ് എഐജി അലക്സ് കെ. ജോണ്‍ പറഞ്ഞു. നിലവില്‍ പത്തു ബോട്ടുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമം. അടിയന്തര ഘട്ടങ്ങളില്‍ വാടകയ്ക്കെടുത്തും മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയുമാണ് ദൗത്യം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 24 ബോട്ടുകളില്‍ ഒന്ന് 2016 ജൂലൈ ഒമ്പതിന് തൃക്കുന്നപ്പുഴയില്‍ നിന്ന് കായംകുളം പൊഴിയിലേക്കുള്ള വഴിയില്‍ കത്തി നശിച്ചിരുന്നു. തീരദേശ സുരക്ഷ ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനുമുള്ള പ്രാഥമിക ദൗത്യം പോലും നിര്‍വഹിക്കാനാവാതെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ നോക്കുകുത്തികളായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: