രാവണന്റെ ദുഷ്ചെയ്തികളെക്കുറിച്ചുള്ള വിഭീഷണ പ്രസംഗം തുടര്‍ന്നു. ‘ അങ്ങ് നേടിയ വിജയത്തേക്കാള്‍ കൂടുതലുണ്ട് അങ്ങേക്ക് ലഭിച്ച ശാപങ്ങള്‍. നമ്മുടെ മുതിര്‍ന്ന സഹോദരനായ വൈശ്രവണന്റെ മകന് നളകൂബരന്റെ പ്രതിശ്രുതവധുവായ രംഭയെ അളകയ്ക്ക് സമീപം വെച്ച് പിടിച്ചപ്പോള്‍ ‘നിന്റെ തല പൊട്ടിത്തെറിച്ച് നീ മരിക്കാനിടയാവട്ടെ ‘ എന്ന് നളകൂബരന് അങ്ങയെ ശപിച്ചിട്ടുണ്ട്.
കുശധ്വജന്‍ എന്ന വൈദിക ബ്രാഹ്മണമുനിയുടെ ഏകപുത്രിയായ വേദവതി ശ്രീമാധവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സനുഷ്ഠിക്കവേ അവളെ ബലമായി പിടിക്കാന്‍ ശ്രമിച്ചതിന് ‘ നീയും നിന്റെ കുടുംബവും ഞാന്‍ നിമിത്തം എന്റെ നാരായണസ്വാമിയാല് നാശമടയട്ടെ’ എന്നു ശപിച്ചു.
പരമശിവന് അങ്ങേയക്ക് പാരിതോഷികമായി തന്ന ത്രിപുരസുന്ദരീവിഗ്രഹം പ്രതിഷ്ഠിക്കാന്‍ ക്ഷണിച്ച വൈദികബ്രാഹ്മണന് വന്നു ചേരുന്നതിന് അല്പം താമസിച്ചു പോയതുകൊണ്ട് അദ്ദേഹത്തെ ബന്ധിച്ച് ഏഴുദിവസം കാരാഗൃഹത്തിലിട്ടു. ആ വൃദ്ധന് ‘നിന്നെ ഒരു മനുഷ്യന് കരചരണങ്ങള്‍ ബന്ധിച്ച് ഏഴുമാസം കാരാഗാരത്തില്‍ പൂട്ടിയിടേ ‘ എന്ന് അങ്ങയെ ശപിച്ചു.
ഇത്തരത്തില്‍ അങ്ങയുടെ മേല്‍ പതിച്ച ശാപങ്ങളുടെ ചരിത്രം വളരെയേറെയുണ്ട്. ഇനി, ശ്രീരാമദേവന് ആരെന്ന് അങ്ങേക്കയ്ക്ക് അറിയാമോ? ബൃഹത്തായ, മഹത്തായൊരു വംശപാരമ്പര്യമുണ്ട് രാമന്. വൈവസ്വതമനുവില്‍ നിന്ന് തുടങ്ങുന്ന ആ സൂര്യവംശപരമ്പര മഹാന്മാരുടെ ഉത്ഭവകേന്ദ്രമാണ്. സത്യനിഷ്ഠയാല്‍ കീര്‍ത്തി കേട്ട ഹരിശ്ചന്ദ്രന്, മൂര്ത്തിത്രയത്തിനു പോലും എതിരിടാന്‍ കഴിയാത്ത സൂര്യകേതുവെന്ന ദുഷ്ടദൈത്യനെ വധിച്ച പുരഞ്ജയന്‍, പൃഥു, പ്രിയവ്രതന്, ഭഗീരഥന്, ത്രിശങ്കു, ഹരിതാശ്വന്‍, ദിലീപന്, ശിബി, കുവലയാശ്വന്‍, തുടങ്ങിയ മഹാരഥന്മാരെല്ലാം രാമന്റെ പ്രപിതാമഹന്മാരാണ്.
പത്തുദിക്കിലേക്കും രഥമോടിച്ച് ശംബരാസുരനെ നിഗ്രഹിച്ച ദശരഥനാണ് രാമന്റെ പിതാവ്. ആര്‍ക്കും എതിരിടാനാവാത്ത ശംബരാസുരന് ഇന്ദ്രനെ യുദ്ധം ചെയ്ത് കീഴടക്കിയപ്പോള്‍ അസുരനെ കൊന്ന് ഇന്ദ്രപദം തിരികെയേല്‍പ്പിക്കാന്‍ നിയുക്തനായത് ദശരഥനായിരുന്നു. ശംബരന് ഒരേ രൂപത്തില്‍ പത്തുപേരായി അവതരിച്ചു. പത്തുപേരേയും ഒരേനിമിഷത്തില്‍ ദശരഥന് വധിച്ചു.
ഇനി അങ്ങേക്ക് ഞാന്‍ ശ്രീരാമന്റേയും അനുയായികളുടേയും പാടവത്തെക്കുറിച്ച് വിശദമാക്കിത്തരാം.
വൈഷ്ണവശക്തി മനുഷ്യരൂപത്തില്‍ അവതാരമെടുത്തതാണ് രാമന്. അധര്മമകറ്റി, ശിഷ്ടന്മാരെ അനുഗ്രഹിച്ച് ധര്‍മപ്രകാശം വരുത്തുകയാണ് ശ്രീരാമാവതാര ദൗത്യം. താടകാവധം, അഹല്യാശാപമോചനം, സീതാസ്വയംവരം, ഭാര്‍ഗവരാമവിജയം, തുടങ്ങിയവ അവതാരലക്ഷ്യത്തിന്റെ പ്രാരംഭസംഭവങ്ങളായിരുന്നു. അഭിഷേകതടസ്സം, വനവാസം, ശൂര്പ്പണഖാംഗഭംഗം, ഖരസംഹാരം, മാരീചമാരണം, സീതാവിരഹം, കബന്ധമുക്തി, സുഗ്രീവസഖ്യം, ബാലിവധം തുടങ്ങിയ ദൗത്യങ്ങള്‍ മധ്യഘട്ടത്തില്‍ പൂര്‍ത്തിയായി. ഇതിന്റെ ഉപസംഹാര ക്രിയകളായ സജ്ജനസംരക്ഷണവും ധര്‍മസംസ്ഥാപനവും നടക്കുന്നതോടെ അവതാരം ലക്ഷ്യപ്രാപ്തിയിലെത്തും.
ശ്രീരാമസംഘത്തിലെ ഉപനായകന്‍ സുഗ്രീവനാണ്. സുഗ്രീവന് ഭീരുവാണെന്ന് കരുതരുത്. ജ്യേഷ്ഠനായ ബാലിയോടുള്ള ആദരവു കൊണ്ട് വിനയാന്വിതനായി കഴിഞ്ഞെന്നുമാത്രം. വലിയൊരു സൈന്യം സുഗ്രീവന്റെ നേതൃത്വത്തില്‍ പൂര്‍ണസജ്ജമായി മറുപക്ഷത്തുണ്ട്. യുദ്ധപാടവങ്ങളില് അദ്വിതീയനാണ് രാമസഹോദരനായ ലക്ഷ്മണന്.
ഇവരെകൂടാതെ ഹനുമാന്, അംഗദന്, ജാംബവാന്, നളന്, നീലന് മുതലായ വാനരവീരന്മാര് വേറെയും ആ സംഘത്തിലുണ്ട്.
ഇനി നമ്മുടെ സംഖ്യാബലം കൂടി ചിന്തിക്കേണ്ടതുണ്ട്. സര്വലോകജേതാവായ അവിടുന്നാണ് നമ്മുടെ സംഘത്തിന്റെ നായകന്. കരബലം കൊണ്ടും ശരബലംകൊണ്ടും വരബലം കൊണ്ടും ലോകപ്രസിദ്ധനെങ്കിലും ധനുര്വേദത്തില് രാമനെ കടത്തിവെട്ടാന്‍ അങ്ങേക്ക് കഴിഞ്ഞെന്നു വരില്ല.
ഇന്ദ്രജിത്താകട്ടെ, വിവിധായുധ പ്രയോഗങ്ങളില്‍ പ്രഗല്ഭനെങ്കിലും രാമന്റെ ദിവ്യശസ്ത്രങ്ങളെ പ്രതിരോധിക്കാനും ലക്ഷ്മണനോട് എതിരിടാനും ശക്തനല്ല. പതിനാലുവര്‍ഷം നിരാഹാരനിര്നിദ്രാവ്രതവും ബ്രഹ്മചര്യവും അനുഷ്ഠിച്ച ഒരാളില്‍ നിന്നു മാത്രമേ മരണമുണ്ടാകൂ എന്ന് ഇന്ദ്രജിത്തിനു ലഭിച്ച അപൂ
ര്‍വ വരത്തെ ലംഘിക്കാന്‍ കഴിവുള്ളയാളാണ് ലക്ഷ്മണന്. ദേഹബലം കൊണ്ടും പുഷ്ടി കൊണ്ടും അത്ഭുതം പകരുന്നരൂപമാണ് എന്റെ ജ്യേഷ്ഠനും അങ്ങയുടെ അനുജനുമായ കുഭകര്ണനുള്ളത്. അദ്ദേഹത്തിനും രാമബാണങ്ങളെ തടയാനാവുമെന്ന് തോന്നുന്നില്ല. നമ്മുടെ പക്ഷത്ത് പ്രബല വ്യക്തികള്‍ ഇനിയുമേറെയുണ്ടെങ്കിലും അവരെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. ‘ ശ്രീരാമന് നിസ്സാരനല്ലെന്നും അവതാരലക്ഷ്യങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും വിഭീഷണന് രാവണനെ കാര്യകാരണ സഹിതം ഓര്‍മപ്പെടുത്തി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: