കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേടിന് കരാറുകാരേയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ശുപാര്‍ശയോടെ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണ സാമഗ്രികളുടെ സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ഹൈവേ എഞ്ചിനീയറിങ് ലബോറട്ടറി കഴിഞ്ഞ ദിവസം വിജിലന്‍സിന് കൈമാറിയിരുന്നു. കരാറുകാരായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍, പദ്ധതി നടത്തിപ്പു ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പറേഷന് (ആര്‍ബിഡിസികെ), ഡിസൈന്‍ കണ്‍സള്‍ട്ടന്റായ കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്നാണ് സൂചന.
നിര്‍മാണത്തിനുപയോഗിച്ച കമ്പി, സിമന്റ്, ടാറിങ് തുടങ്ങിയവയുടെ സാമ്പിള്‍ പരിശോധനയിലും പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ രൂപകല്‍പ്പനയിലെ പാളിച്ച, ഗര്‍ഡറുകള്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ വലിച്ചില്, തൂണുകളുടെ ബെയറിങ് തകരാര്‍, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിര്‍മാണം എന്നിവയാണ് ഐഐടി പഠനത്തില്‍ പ്രധാന പോരായ്മകളായി കണ്ടെത്തിയിരുന്നത്.
ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സിന്റെ പരിശോധനയിലും ക്രമക്കേടുകള്‍ വ്യക്തമായിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണു വിജിലന്‍സ് എറണാകുളം യൂണിറ്റ് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
യുഡിഎഫ് സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച പാലാരിവട്ടം മേല്‍പ്പാലം 2016 ഒക്ടോബറിലാണ് ഗതാഗതത്തിനു തുറന്നത്. 2017 ജൂലൈയില്‍ പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്നു ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് മദ്രാസ് ഐഐടിയും പഠനം നടത്തിയത്. ഐഐടി നിര്‍ദേശ പ്രകാരമാണ് അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ പാലം അടച്ചിട്ടിരിക്കുന്നത്.
അപാകം പരിഹരിക്കാന്‍ കേവലം അറ്റകുറ്റപ്പണി നടത്താനല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച് പാലം പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി ജി സുധാകരന് വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അന്തിമതീരുമാനം കൈക്കൊള്ളും. ഐഐടി സംഘത്തിന്റെ നിര്‍ദേശം ലഭിക്കാതെ പാലത്തിന്റെ തുടര്‍ജോലികള്‍ ചെയ്യാനാകില്ല. പാലം ജൂണ്‍ ഒന്നിന് തുറക്കാന്‍ കഴിയുമെന്ന്് യാതൊരു ഉറപ്പുമില്ല. ഇടയ്ക്ക് രണ്ട് ദിവസം മഴ പെയ്തതിനെ തുടര്‍ന്ന് ചില ഭാഗങ്ങളിലെ ടാറിങ് ഇിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പാലത്തിന്റെ അപ്രോച്ചിലാണ് ടാറിങ് ബാക്കിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: