ബെംഗളൂരു: സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെഡിഎസ്സിലും അഴിച്ചുപണി. മൂന്നു മന്ത്രിമാരെ മാറ്റി പുതിയ മന്ത്രിമാരെ നിശ്ചയിക്കാനാണ് പാര്‍ട്ടി തീരുമാനം. ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രി മനഗോലി, ടൂറിസം മന്ത്രി എസ്.ആര്. മഹേഷ്, മൈനര്‍ ഇറിഗേഷന്‍ മന്ത്രി സി.എസ്. പുട്ടരാജു എന്നിവരെയാണ് ഒഴിവാക്കുക.
എണ്പതു വയസ്സിനുമേല്‍ പ്രായമുള്ള മനഗോലിക്ക് സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. മണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയുടെ പരാജയമാണ് പുട്ടരാജുവിന്റെയും മഹേഷിന്റെയും കേസര തെറിക്കുന്നതിലേക്ക് നയിക്കുന്നത്.
മണ്ഡ്യയുടെ തെരഞ്ഞെടുപ്പ് ചുമതല ഇരുവര്‍ക്കുമായിരുന്നു. നിഖില്കുമാരസ്വാമി വിജയിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എതിര് സ്ഥാനാര്‍ത്ഥി സുമലത അംബരീഷ് വിജയിച്ചു. ഇതോടെയാണ് ഇരുവര്‍ക്കും മന്ത്രിമന്ദിരത്തില്‍ നിന്ന് പുറത്തേക്ക് വഴി തുറക്കുന്നത്.
ജെഡിഎസ്സില്‍ ബസവരാജ് ഹൊരട്ടി, ബി.എം. ഫറൂഖ്, എച്ച്.കെ. കുമാരസ്വാമി, എ.ടി. രാമസ്വാമി തുടങ്ങിയവരാണ് മന്ത്രിസ്ഥാനത്തിനായി മുന്പിലുള്ളത്. നിലവില്‍ ജെഡിഎസ്സില്‍ രണ്ട് മന്ത്രിസ്ഥാനം ഒഴിവുണ്ട്. ഇതില്‍ ഒന്ന് ബിഎസ്പി അംഗം രാജിവച്ചതിനെ തുടര്‍ന്നുള്ള സീറ്റാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിഎസ്പി വീണ്ടും സഖ്യത്തില്‍ ചേര്‍ന്നാല്‍ മന്ത്രിസ്ഥാനം നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: