തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് അന്വേഷിക്കുക.
കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണക്കടത്തിന്റെ കണ്ണികള്‍ വിദേശത്തുമുണ്ട്. കൂടാതെ ഇവരുടെ ശൃംഖല രാജ്യത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. അതിനാലാണ് കേസ് സിബിഐക്ക് കൈമാറിയത്. കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന് അടക്കം കേസില്‍ പ്രതിയാണ്.
കേസില്‍ ഇനി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും അഭിഭാഷകന് ബിജു അടക്കം ഇടനിലക്കാരും സ്വര്‍ണം വാങ്ങിയവരും പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇനി സിബിഐ നടത്തും. വി. രാധാകൃഷ്ണനും അഭിഭാഷകന് ബിജുവും എക്സ്റേ മേഖല വഴി പരിശോധന ഇല്ലാതെ സ്വര്‍ണവുമായി കടക്കുന്ന സിസി ടിവി ദൃശ്യങ്ങളും സിബിഐ പിടിച്ചെടുത്തു. പ്രധാന പ്രതികളില്‍ ഒരാളായ തിരുമല ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കടത്ത് സംഘത്തിലെ പ്രധാന കാരിയര്‍ ആണ് പിടിയിലായ പ്രകാശ് തമ്പി. 25 കിലോയിലധികം സ്വര്‍ണം ഇയാള്‍ കടത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. നേരത്തെ പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനില്‍കുമാറിന്റെ സുഹ്യത്താണ് പ്രകാശ്. ഒട്ടേറെതവണ സ്വര്‍ണക്കടത്ത് നടത്തിയ ആളാണ് പ്രകാശ് തമ്പിയെന്നു ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനും പ്രതിയുമായ അഭിഭാഷകന് ബിജു മനോഹറിന്റെയും വിഷ്ണുവിന്റെയും സഹായിയാണ്.
സ്വര്‍ണക്കടത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ പിടിയിലായതോടെയാണ് റവന്യൂ ഇന്റലിജന്‍സ് തെരച്ചില്‍ വ്യാപകമാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിരുവനനന്തപുരം സ്വദേശികളായ സെറീനയും സുനിലും ചേര്‍ന്ന് എട്ട് കോടിയുടെ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തായി. വിവിധ ഘട്ടങ്ങളിലായി 100 കോടിയിലധികം രൂപയുടെ സ്വര്‍ണം ഈ സംഘം കടത്തിയതായാണ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയത്. കേസ് സിബിഐ ഏറ്റെടുത്തതോടെ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: