കൊല്ലം: സമൂഹമാധ്യമങ്ങളുടെ അസത്യ പ്രചരണങ്ങള്‍ ആശങ്ക പരത്തുന്നുവെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. വസ്തുതകളോട് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പരത്താന്‍ സംഘടിത നീക്കങ്ങള്‍ നടക്കുന്നു. ഇത് ഒരു തലമുറയെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രചാര്വിഭാഗം കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച നാരദ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറച്ചുവയ്ക്കപ്പെടുന്ന പല കാര്യങ്ങളും സമൂഹമാധ്യമങ്ങള്‍ തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍, ചിലര്‍ അത് ദുരുപയോഗം ചെയ്യുന്നു. ഇത് അവരുടെ സ്വഭാവ വൈകൃതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. മാധ്യമങ്ങള്‍ ഇന്ന് മുതലാളിത്വത്തിന്റെ കൈപ്പിടിയിലാണ്. അവരുടെ താത്പര്യമാണ് പലപ്പോഴും വാര്‍ത്തയെ വളച്ചൊടിക്കപ്പെടുന്നത്. മൂല്യാധിഷ്ഠിതമായ വാര്‍ത്താ സംസ്കാരം നമുക്കുണ്ടായിരുന്നു. അത് ഇന്ന് നഷ്ടമായി. സത്യങ്ങള്‍ പ്രചരിപ്പിക്കലാകണം മാധ്യമപ്രവര്‍ത്തനം. ഭാരതത്തിന്റെ സംസ്കാരം ഉള്‍ക്കൊള്ളുന്ന ഒരുതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കണം. അതിന് കൃത്യമായ ചരിത്രപഠനം ആവശ്യമാണ്. അതിനുള്ള വിദ്യാഭ്യാസ സമ്പദായത്തിന് രൂപകല്പന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വഴിവയ്ക്കുന്ന രീതിയില്‍ ചിലമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലെ ആശങ്ക മുഖ്യപ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയനും പങ്കുവച്ചു. അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. അതിനാല്‍ ചിലചെറുപ്പക്കാര്‍ ഇതിലേക്ക് വഴിതെറ്റിപ്പൊകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാനഗര്‍ സംഘചാലക് ആര്. ഗോപാലകൃഷ്ണന് അധ്യക്ഷനായി. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വെച്ചുച്ചിറ മധു, ഇഗ്നേഷ്യസ് പെരേര എന്നിവരെ ആദരിച്ചു. കല്ലട ഷണ്മുഖന്, സി.കെ. ചന്ദ്രബാബു, എസ്.രഞ്ജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: