ആലപ്പുഴ: വിവാദമായ ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജ് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കാതെ ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. മുന്‍ ആഭ്യന്തര മന്ത്രിയും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തലയായിരുന്നു വിവാദ പദ്ധതിയുടെ ആസൂത്രകന്‍. പദ്ധതി റദ്ദാക്കിയ പിണറായി സര്‍ക്കാര്‍ ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടിയില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുപണം വിനിയോഗിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തില്‍ ദുരൂഹതകളേറെയായിരുന്നു. പദ്ധതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും സിപിഎമ്മിലെ ഒരു വിഭാഗം പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. മുന്‍ എംഎല്‍എ സി.കെ. സദാശിവന് അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതിക്കായി വയല്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുത്തതും വിവാദമായിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ടായി. ഏറ്റെടുത്ത വയലുകളും മറ്റു ഭൂമിയും ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
മെഡിക്കല്‍ കോളേജ് നടത്തണമെങ്കില്‍ 500 കിടക്കകളുള്ള ആശുപത്രി വേണമെന്നതാണ് ചട്ടം. നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത് ആശുപത്രി നിര്‍മിക്കുമെന്നാണ് മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന് വേണ്ടിവരുന്ന തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കുമെന്നും പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത് നല്കുന്ന ഭൂമിയുടെ വിലയാണ് കമ്പനിയില്‍ സര്‍ക്കാര്‍ വിഹിതം. സ്വകാര്യ മേഖലയ്ക്കായി സര്‍ക്കാര്‍ പൊതുപണം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുകയാണെന്ന് ഇതോടെ വ്യക്തമായി.
സ്വകാര്യ മേഖലയ്ക്ക് നടത്തിപ്പവകാശമുള്ള സ്ഥാപനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് നിയമവിരുദ്ധമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇടതു സര്‍ക്കാര്‍ പദ്ധതി റദ്ദാക്കിയത്. എന്നാല്‍, പദ്ധതിക്ക് പിന്നിലെ ക്രമക്കേടുകള്‍ അന്വേഷിക്കാതെ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: