ഓവല്‍: ഇങ്ങനെയൊരു തുടക്കം ഇമ്രാന് താഹിര്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. ലോകകപ്പില്‍ ആദ്യ ഓവര്‍ എറിയുന്ന ആദ്യ സ്പിന്നര്‍ എന്ന നേട്ടം, ആദ്യ ഓവറില്‍ വിക്കറ്റെടുക്കുന്ന രണ്ടാം താരമെന്ന ബഹുമതി. അങ്ങനെ തറവാട്ടില്‍ ഒരിക്കല്‍ കൂടിയെത്തിയ ലോകകപ്പിന് ഉജ്ജ്വല തുടക്കം.
ദക്ഷിണാഫ്രിക്കന്‍ നായകന് ഹാഫെ ഡ്യുപ്ലെസിസ് ആദ്യ ഓവര്‍ എറിയാന്‍ ലെഗ് സ്പിന്നര്‍ താഹിറിനെ ഏല്‍പ്പിച്ചത് താരത്തിന്റെ മികവിലുള്ള വിശ്വാസം കൊണ്ടാണ്. രണ്ടാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ അക്കൗണ്ട് തുറക്കും മുന്‍പ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈയിലെത്തിച്ച് താഹിര്‍, നായകന്റെ തീരുമാനം ന്യായീകരിച്ചു.
ലോകകപ്പില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യുന്ന രണ്ടാം താരമാണ് താഹിര്‍. 1992 ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി രണ്ടാം ഓവര്‍ എറിഞ്ഞു തുടങ്ങിയ ഇന്ത്യന്‍ വംശജന് ദീപക് പട്ടേലാണ് ഒന്നാമന്. ആദ്യ ഓവറില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരവുമാണ് താഹിര്‍. 1992 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ജോണ്‍ റൈറ്റിനെ ആദ്യ ഓവറില്‍ പുറത്താക്കിയ ക്രെയ്ഗ് മക്ഡര്മോട്ടാണ് ഒന്നാമന്. അന്ന് ആദ്യ പന്ത് വൈഡ് ആയിരുന്നു. അടുത്ത പന്തില്‍ വിക്കറ്റും വീഴ്ത്തി.
ഓവലിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഒരു ചൂതാട്ടമാണ് ഡ്യുപ്ലെസിസ് നടത്തിയത്. താഹിറിന്റെ പ്രതിഭയെയും പരിചയസമ്പത്തിനെയും ഡ്യുപ്ലെസിസ് വിശ്വസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: