ലണ്ടന്‍: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് തുടങ്ങി. 104 റണ്‍സിന്റെ ഗംഭീര വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റിന് 311 റണ്‍സെടുത്തു. നാല് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും മിഴിവേകിയ മത്സരത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഇംഗ്ലണ്ട് 300നുമേല്‍ സ്കോര്‍ നേടുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്സ് 39.5 ഓവറില്‍ 207 റണ്‍സിന് അവസാനിച്ചു. 68 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക്, 50 റണ്‍സെടുത്ത വാന്‍ഡെര്‍ ഡുസ്സന്‍ എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. ഫെലൂക്വായോ 24ഉം റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറിന്റെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്ലങ്കറ്റിന്റെയും ബെന്‍ സ്റ്റോക്സിന്റെയും മികച്ച ബൗളിങ്ങാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല വിജയം നേടിക്കൊടുത്തത്.
ഇംഗ്ലീഷ് നിരയില്‍ സെഞ്ചുറിക്ക് 11 റണ്‍സ് അകലെ പുറത്തായ ബെന്‍ സ്റ്റോക്സാണ് ടോപ് സ്കോറര്‍. 79 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം 89 റണ്‍സെടുത്ത സ്റ്റോക്സ് 49-ാം ഓവറിലെ അവസാന പന്തില്‍ ഇമ്രാന് താഹിറിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ഓപ്പണര്‍ ജേസണ്‍ റോയി (53 പന്തില്‍ 54), ജോ റൂട്ട് (59 പന്തില്‍ 51), 200-ാം ഏകദിനം കളിക്കുന്ന ക്യാപ്റ്റന്‍ ഒയിന്‍ മോര്ഗന് (60 പന്തില്‍ 57) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ചുറി കടന്നു. രണ്ടാം വിക്കറ്റില്‍ ജേസണ്‍ റോയി-ജോ റൂട്ട് സഖ്യവും (107), നാലാം വിക്കറ്റില്‍ മോര്ഗന്-ബെന്‍ സ്റ്റോക്സ് സഖ്യവും (106) സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ഇംഗ്ലണ്ട് ഓപ്പണര്‍ ബെയര്‍സ്റ്റോ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്താകുന്നതുകണ്ടാണ് മത്സരത്തിന് തുടക്കമായത്. ബൗളിങ് ഓപ്പണ്‍ ചെയ്ത ഇമ്രാന് താഹിറിന്റെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്റ്റോ മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജേസണ്‍ റോയി-ജോ റൂട്ട് സഖ്യം തിരിച്ചടിച്ചു. ആദ്യം ജേസണ്‍ റോയിയും പിന്നാലെ റൂട്ടും അര്‍ധസെഞ്ചുറി കടന്നു.
സ്കോര്‍ 107ല്‍ നില്‍ക്കെ ജേസണ്‍ റോയിയെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കൈകളിലെത്തിച്ച ഫെലൂക്വായോ കൂട്ടുകെട്ടു പൊളിച്ചു. തൊട്ടുപിന്നാലെ ജോ റൂട്ടിനെ കഗീസോ റബാദയും മടക്കി. പിന്നീട് നാലാം വിക്കറ്റില്‍ ഒരുമിച്ച മോര്ഗന്-സ്റ്റോക്സ് സഖ്യം പോരാട്ടം ഏറ്റെടുത്തു. സെഞ്ചുറി കൂട്ടുകെട്ടു സ്ഥാപിച്ച ശേഷമാണ് ഈ കൂട്ടുകെട്ടു പൊളിഞ്ഞത്. പിന്നീട് ജോസ് ബട്ലര് (18), മോയിന്‍ അലി (മൂന്ന്), ക്രിസ് വോക്സ് (13) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും, ലിയാം പ്ലങ്കറ്റ് (9*), ജോഫ്ര ആര്‍ച്ചര്‍ (7 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ 311-ല്‍ എത്തിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇമ്രാന് താഹിര്‍ 10 ഓവറില്‍ 61 റണ്‍സ് വഴങ്ങിയും കഗിസോ റബാദ 10 ഓവറില്‍ 66 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: