ട്രന്റ്ബ്രിഡ്ജ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് പാക്-വിന്‍ഡീസ് പോരാട്ടം. പാക് ക്രിക്കറ്റിന് ഇന്ന് അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ തോറ്റതിനുശേഷമാണ് അവര്‍ ഇന്ന് ലോകകപ്പിലെ ആദ്യ കളിക്കിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മത്സരം.
കഴിഞ്ഞ ഫെബ്രുവരിയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 27 റണ്‍സിന് തോല്‍പ്പിച്ചശേഷം പാക് ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ഏകദിനത്തില്‍ വിജയമറിഞ്ഞിട്ടില്ല. മാര്‍ച്ചില്‍ ഓസ്ട്രേലിയയോട് 5-0നും ഈ മാസം ഇംഗ്ലണ്ടിനോട് 4-0നും തോറ്റശേഷം അവര്‍ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും അടിയറവ് പറഞ്ഞു. അതിനുശേഷം നടക്കേണ്ടിയിരുന്ന ബംഗ്ലാദേശിനെതിരായ കളി മഴമൂലം ഒഴിവാക്കുകയൂം ചെയ്തു. ബാറ്റ്സ്മാന്മാര് മികവു കാട്ടുന്നുണ്ടെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയരുന്നില്ല. ഓസീസിനും ഇംഗ്ലണ്ടിനുമെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് മുഖ്യകാരണവും ഇതാണ്. ഇമാം ഉള് ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് മികച്ച തുടക്കം നല്കിയാല് പിന്നാലെത്തുന്ന ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, നായകന് സര്‍ഫ്രാസ് അഹമ്മദ് തുടങ്ങിയവരടങ്ങുന്ന മധ്യനിരയ്ക്ക് മികച്ച സ്കോര്‍ നേടാന്‍ സഹായകമാകും. ബാറ്റ്സ്മാന്മാര്ക്കൊപ്പം ബൗളര്‍മാര്‍ കൂടി ഫോമിലായാല്‍ പാക് വിജയവഴിയില്‍ തിരിച്ചെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. എന്നാല്‍ ഹസന് അലി, ഷഹീന് അഫ്രീദി, മുഹമ്മദ് ആമിര്‍, ഇമദ് വാസിം എന്നിവരടങ്ങുന്ന ബൗളിങ് നിര സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്. പാക് ക്രിക്കറ്റിന്റെ തലവേദനയും ഇതുതന്നെ.
മറുവശത്ത് ക്രിസ് ഗെയ്ല്, ഇവിന്‍ ലൂയിസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡാരന്‍ ഹോപ്, ഐപിഎല്ലിലെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് വിന്‍ഡീസ് പ്രതീക്ഷകള്‍ മുഴുവന്‍. ഏപ്രില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-2ന് സമനിലയില്‍ പിടിച്ച വിന്‍ഡീസിന് പിന്നീട് ആ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഈ മാസം ആദ്യം അയര്‍ലന്‍ഡ്, ബംഗ്ലാദേശ്, വിന്‍ഡീസ് ടീമുകള്‍ അടങ്ങിയ ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് കളികളിലും ബംഗ്ലാദേശിനോട് വിന്‍ഡീസ് നിര തോറ്റു. അയര്‍ലന്‍ഡിനെതിരെ രണ്ട് കളികളില്‍ ജയിക്കാനായത് മാത്രമാണ് ആശ്വാസം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 91 റണ്‍സിന് തകര്‍ത്തതോടെ വിന്‍ഡീസ് ക്യാമ്പ് ആത്മവിശ്വാസം വീണ്ടെടുത്തുകഴിഞ്ഞു. മികച്ച ബൗളിങ് നിരയും അവര്‍ക്കുണ്ട്. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച്, ഷെല്‍ഡന്‍ കോട്ട്റെല്‍, ഒഷെയ്ന് തോമസ്, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് എന്നിവരടങ്ങുന്ന പേസ് നിരയും ആഷ്ലി നേഴ്സും അലനും അടങ്ങുന്ന സ്പിന്നര്‍മാരും അവസരത്തിനൊത്തുയര്‍ന്നാല്‍ ആദ്യ മത്സരത്തില്‍ ജയം നേടി വിന്‍ഡീസിന് കുതിപ്പു തുടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: