ന്യൂദല്‍ഹി: ബിജെപി വിജയത്തിന് പിന്നിലെ ‘ചാണക്യന് ‘ അമിത് ഷാ മന്ത്രി സഭയില്‍. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ മന്ത്രിസഭയില്‍ ചേരുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ ജിത്തു വഖാനി അമിത് ഷായെ സന്ദര്‍ശിച്ച് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റിയ ഷാ ഗുജറാത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
പ്രധാനമന്ത്രിക്ക് പിന്നാലെ മുന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് മന്ത്രിമാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടായിരുന്നു അമിത് ഷായുടെ ഊഴം. വകുപ്പുകള്‍ നാളെ രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ അറിയിക്കും. അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജെ.പി. നദ്ദ, അല്‍ഫോണ്‍സ് കണ്ണന്താനം, മഹേഷ് ശര്‍മ്മ, മനേകാ ഗാന്ധി തുടങ്ങിയവര്‍ ഇത്തവണ മന്ത്രിസഭയില്‍ ഇല്ല. 24 കാബിനറ്റ് മന്ത്രിമാര്‍ അടക്കം 57 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 20 പുതുമുഖങ്ങളും 6 വനിതകളും ഉള്‍പ്പെടുന്നു. 2014ല്‍ 23 ക്യാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും അടക്കം 44 പേരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: