തിരുവനന്തപുരം: മണ്‍ചെരാതുകള്‍ തെളിയിച്ചും പായസം വിളമ്പിയും പുതുവസ്ത്രങ്ങള്‍ നല്‍കിയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നാടെങ്ങും ആഘോഷം. ഇന്നലെ രാത്രി ഏഴിന് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ തുടങ്ങിയ ആഘോഷം കേന്ദ്രമന്ത്രിസഭയിലെ അവസാനത്തെ മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ നീണ്ടു.
വര്‍ണ്ണങ്ങള്‍ വിരിയിച്ച് പൂത്തിരികള്‍ കൂടി കത്തിച്ചതോടെ ആഘോഷങ്ങള്‍ പ്രകാശപൂരിതമായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ചടങ്ങ് ആഘോഷമാക്കി ജനങ്ങള്‍. വി. മുരളീധരന് കൂടി കേന്ദ്രമന്ത്രിസഭയില്‍ അംഗമായതോടെ ആഘോഷം ഇരട്ടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വി. മുരളീധരന്റെയും ഫ്ളക്സുകളുമേന്തി ആഹ്ലാദപ്രകടനങ്ങളും നടന്നു. പ്രധാന കേന്ദ്രങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിലൂടെ പ്രദര്‍ശിപ്പിച്ചു.
എന്‍ഡിഎ സംസ്ഥാന കമ്മിറ്റിയുടെയും ബിജെപി ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ആഘോഷങ്ങള്‍ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി. മുരളീധരന് കേന്ദ്രമന്ത്രിസഭയിലെത്തിയത് കേരളത്തിനുള്ള അംഗീകാരമാണെന്ന് രാജഗോപാല്‍ പറഞ്ഞു.
എന്‍ഡിഎയെ വിജയത്തിലേക്ക് എത്തിച്ച 353 സീറ്റുകള്‍ ഓര്‍മപ്പെടുത്തും വിധം 353 മണ്‍ചെരാതുകള്‍ കത്തിച്ചാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ നടന്നത്. ഇതോടൊപ്പം ക്ഷേത്ര സങ്കേതങ്ങളിലുള്ളവര്‍ക്ക് പുതുവസ്ത്രങ്ങളും നല്കി. ചില കേന്ദ്രങ്ങളില്‍ അന്നദാനവും നടന്നു. സംസ്ഥാനത്തെ എല്ലാ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസുകളിലും ആഘോങ്ങള്‍ നടന്നു. സംസ്ഥാന-ജില്ലാ നേതാക്കള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: