കൊച്ചി: ബ്രോഡ്വേയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ അഗ്നിബാധയുണ്ടായതിന് പിന്നാലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചു. ബ്രോഡ്വേയിലെ അനധികൃത കൈയേറ്റങ്ങളും പെട്ടിക്കടകളുമാണ് ഒഴിപ്പിച്ച് തുടങ്ങിയത്.
കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായപ്പോള്‍ അഗ്നിശമന സേന വാഹനങ്ങള്‍ക്കടക്കം ഇവിടെക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന് ബ്രോഡ്വേയുമായി കൊച്ചി കോര്പ്പറേഷന് രംഗത്ത് വന്നിരിക്കുന്നത്. കോര്പറേഷന് എന്‍ജിനീയറിങ്, ഹെല്‍ത്ത്, റെവന്യൂ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇന്നലെ ഒഴിപ്പിക്കല്‍ നടത്തിയത്. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ വൈകിട്ട് മൂന്ന് വരെ നീണ്ടു. കാല്‍നടയാത്രയ്ക്ക് തടസമായി സ്ഥാപിച്ചിരുന്ന ചെറു കടകളും ഹോര്‍ഡിങ്സുകളും നീക്കം ചെയ്തു.
അതോടൊപ്പം മറൈന്്രൈഡവ് നടപ്പാതയിലെ പെട്ടിക്കടകളും ഒഴിപ്പിച്ചു. ബ്രോഡ് വേയുടെ കവാടത്തിന് സമീപം ജ്വല്ലറിയുടെ മുന്നില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടത് വാക്കേറ്റത്തില്‍ കലാശിച്ചു. വഴിയാത്രക്കാരുടെ തലയില്‍ മുട്ടുന്ന രീതിയിലാണ് എയര്‍ കണ്ടീഷണര്‍ സ്ഥാപിച്ചിരുന്നത്. എടുത്തുമാറ്റിയില്ലെങ്കില്‍ ബലമായി മാറ്റുമെന്ന അധികൃതരുടെ തീരുമാനത്തെ ജ്വല്ലറി ഉടമയും ജീവനക്കാരും എതിര്‍ത്തു. പോലീസിനോടും ഇപ്പോള്‍ എടുത്തുമാറ്റാനാവില്ലെന്നാണ് ഉടമ പ്രതികരിച്ചത്.
വാക്കേറ്റവും ബഹളത്തെയും തുടര്‍ന്ന് ജനം തടിച്ചുകൂടൂകയും വാഹനഗതാഗതത്തിന് തടസമുണ്ടാകുകയും ചെയ്തു. പൊളിച്ചുമാറ്റിയ സാധനങ്ങള്‍ കോര്‍പറേഷന്റെ നേൃത്വത്തില്‍ നീക്കം ചെയ്തു. പ്രധാന പാത കൈയേറിയുള്ള വാഹന പാര്‍ക്കിങ്ങും ബ്രോഡ്വേയില് നിരോധിച്ചിട്ടുണ്ട്. പെട്ടിക്കട വ്യാപാരികള്‍ ആദ്യം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് കാവലില്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. സിഎസ്ഐ പള്ളിക്ക് സമീപം ബ്രോഡ്വേയുടെ കവാടം മുതല്‍ മാര്‍ക്കറ്റ് കനാല്‍വരെ പ്രധാന റോഡിലെ കൈയേറ്റങ്ങളും, നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് ചുറ്റുമുള്ള കൈയേറ്റങ്ങളുമാണ് ഒഴിപ്പിച്ചത്.
ബ്രോഡ്വേക്ക് കേന്ദ്ര പദ്ധതി
ബ്രോഡ്വേയ്ക്കും എറണാകുളം മാര്‍ക്കറ്റിന്റെ വികസനത്തിനും കേന്ദ്ര പദ്ധതിയുടെ സഹായം എത്തുന്നു. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബ്രോഡ്വേ പുനരുദ്ധാരണത്തിന് പത്ത് കോടി രൂപയുടെയും, മാര്‍ക്കറ്റ് നവീകരണത്തിന് 100 കോടി രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ രൂപരേഖ തയ്യാറായിവരികയാണ്. ഇതിന് ശേഷമാകും ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നത്. ബ്രോഡ്വേയില് സിഎസ്ഐ പള്ളി മുതല്‍ മാര്‍ക്കറ്റ് കനാല്‍വരെ 500 മീറ്ററോളം നീളമുള്ള പ്രധാനപാതയുടെ നവീകരണമാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: