കൊച്ചി: മരടില്‍ തീരദേശ സംരക്ഷണ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ സ്വന്തം ചെലവില്‍ പൊളിക്കാന്‍ ഉടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്കുന്ന നോട്ടീസിനൊപ്പം, ഇതിന് സാങ്കേതിക സഹായം നല്കാന് സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടിക്രമങ്ങളുടെ ഭാഗമായി ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി.
എന്നാല്‍, കെട്ടിടം പൊളിക്കാനും മാലിന്യങ്ങള്‍ സംസ്കരിക്കനും വേണ്ട സാങ്കേതികസഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാന്‍ നഗരസഭ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുമായി നഗരസഭാ അധികൃതര്‍ അടുത്തദിവസം ചര്‍ച്ച നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഫ്ളാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തീരദേശ പരിപാലന അതോറിറ്റി നല്കിയ ഹര്‍ജിയിലാണ് അനധികൃത ഫ്ളാറ്റ് പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
അനധികൃത നിര്‍മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി നിരീക്ഷിച്ചു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നീ അപ്പാര്‍ട്മെന്റുകളാണ് പൊളിച്ചുമാറ്റേണ്ടത്. എന്നാല്‍ വിധി നടപ്പാക്കുന്നതിനെതിരെ ഫ്ളാറ്റിലെ താമസക്കാരും നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു.
കെട്ടിടം പൊളിച്ചുമാറ്റേണ്ടത് നഗരസഭയോ സംസ്ഥാന സര്‍ക്കാരോ എന്നകാര്യത്തില്‍ തീരുമാനം ആകാതായതോടെ പൊളിക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. ഇതിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും, കോണ്‍ക്രീറ്റ് മാലിന്യത്തിന്റെ സംസ്കരണവും, സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും, ഫ്ളാറ്റിലെ താമസക്കാരുടെ ബുദ്ധിമുട്ടും എങ്ങനെ പരിഹരിക്കുമെന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം. നഗരസഭയുടെ നടപടി വൈകിയതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം.
40 ലക്ഷം മുതല്‍ മൂന്നുകോടി വരെ മുടക്കിയവര്‍
പത്ത് വര്‍ഷം മുമ്പ് 40 ലക്ഷത്തിന് ഫ്ളാറ്റ് വാങ്ങിയവര്‍ മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി ഫ്ളാറ്റ് സ്വന്തമാക്കിയവര്വരെയുണ്ട് പൊളിച്ചുമാറ്റുന്ന ഫ്ളാറ്റുസമയച്ചങ്ങൡ. ഉടമകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിറ്റി നല്കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. മരട് ഗ്രാമപഞ്ചായത്ത് നല്കിയ ബില്‍ഡിങ് പെര്‍മിറ്റ് പിന്നീട് നഗരസഭയായപ്പോള്‍ ഭരണസമിതി ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കേസുകളാണ് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് വഴിതെളിച്ചത്.
കായലോരം ഒഴികെ മൂന്നും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം. ഭൂരിഭാഗം ഉടമകളും പ്രവാസികളാണ്. പകുതിപ്പേരും ഇവിടെ താമസിക്കുന്നില്ല. ചിലര്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. കായലോരത്തിലെ 40 ഫ്ളാറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളില്‍ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തി. മറ്റ് നാലെണ്ണത്തില്‍ ഒന്നിലെ മുഴുവന്‍ അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരുണ്ട്. നൂറു മീറ്റര്‍ ദൂരത്തില്‍ നഗരസഭയുടെ പൊതു ശ്മശാനമുള്ളതാണ് ഒരു ഫ്ളാറ്റില്‍ താമസക്കാര്‍ കുറയാന്‍ കാരണം. ഇവിടേക്ക് വാടകക്കാരേയും കിട്ടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: