നോട്ടിങ്ഹാം: ക്രിസ് ഗെയ്ല് ക്രിസിലെത്തുമ്പോഴൊക്കെ ലോക റെക്കോഡുകള്‍ പിറക്കുക പതിവാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ഗെയ്ല് പതിവ് തെറ്റിച്ചില്ല. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോഡ് പോക്കറ്റിലാക്കി.
പാക് ബൗളര്‍ ഹസന് അലിയെ ലോങ് ഓണില്‍ സിക്സര്‍ പൊക്കിയതോടെയാണ് ഗെയ്ലിന് റെക്കോഡ് സ്വന്തമായത്. മത്സരത്തില്‍ മൂന്ന് സിക്സറുകള്‍ നേടിയ ഗെയ്ലിന് 27 ലോകകപ്പ് മത്സരങ്ങളില്‍ നാല്‍പ്പത് സിക്സറുകളായി.
23 ലോകകപ്പ് മത്സരങ്ങളില്‍ 37 സിക്സറുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് തകര്‍ന്നത്.
മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്ങ് 31 സിക്സറുകളുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. 46 മത്സരങ്ങളിലാണ് ഇത്രയും സിക്സറുകള്‍ നേടിയത്. 34 മത്സരങ്ങളില്‍ 29 സിക്സറുകള്‍ നേടിയ കിവീസിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് നാലാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷലെ ഗിബ്സ് 25 മത്സരങ്ങളില്‍ 28 സിക്സറുകളുമായി അഞ്ചാം സ്ഥാനത്തു നില്ക്കുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ 45 മത്സരങ്ങളില്‍ 27 സിക്സറുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: