കാര്‍ഡിഫ്: ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും നേരിടും. ലോകകപ്പില്‍ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിനിറങ്ങുന്നത്. അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ള ടീമാണ് ന്യൂസിലന്‍ഡ്.
ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിക്കാനായെങ്കിലും രണ്ടാം സന്നാഹത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റാണ് കിവികളുടെ വരവ്. ബൗളിങ്ങ് നിരയുടെ പരാജയമായിരുന്നു രണ്ടാം മത്സരത്തില്‍ വിനയായത്. ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബോള്ട്ടൊഴികെ എല്ലാവരും അടിവാങ്ങികൂട്ടി. . ന്യൂബോള്‍ ഉപയോഗിച്ചുള്ള ബോള്‍ട്ടിന്റെ ആദ്യ ഓവറുകള്‍ ന്യൂസിലന്‍ഡിന് നിര്‍ണായകമാകും. നായകന് കെയ്ന്‍ വില്യംസണ്, റോസ് ടെയ്ലര് എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയും ഫോമില്‍. ഏകദിനത്തില്‍ അരങ്ങേറ്റത്തിന് തയാറെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടോം ബ്ലണ്ടല്‍ രണ്ടാം സന്നാഹത്തില്‍ സെഞ്ചുറി നേടിയിരുന്നു.
അതേസമയം, ശ്രീലങ്ക കളിച്ച രണ്ട് സന്നാഹ മത്സരവും തോറ്റു. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് അവരുടെ പ്രശ്നം. നായകന് ദിമുത്ത് കരുണരത്ന, കുശാല്‍ മെന്‍ഡിസ്, ഏയ്ഞ്ചലോ മാത്യൂസ്, ജീവന് മെന്‍ഡിസ് എന്നിവര്‍ ഫോം കണ്ടെത്തിയാലേ ശ്രീലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനാകൂ.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആധികാരിക വിജയം ലക്ഷ്യമിട്ടാണ് ഔസീസ് ഇറങ്ങുന്നത്. സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാണ് ഓസീസിന്റെ വരവ്. മുന്‍ നായകന് സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും വരവോടെ പുത്തന്‍ ഉണര്‍വിലാണ് അവര്‍. ആദ്യ മത്സരത്തില്‍ സ്മിത്ത് നേടിയ സെഞ്ചുറി ടീമിന് വലിയ പ്രതീക്ഷ നല്കുന്നു. ബാറ്റിങ്ങാണ് ഓസ്ട്രേലിയയുടെ ശക്തി. നായകന് ആരോണ്‍ ഫിഞ്ച്്, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഉസ്മാന് ഖവാജ, മാര്‍ക് സ്റ്റോയ്നിസ്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ ബാറ്റിങ്ങ്നിരയില്‍ അണിനിരക്കും.
അട്ടിമറികളുടെ സൂചന സന്നാഹത്തിലേ തുറന്നിട്ടാണ് അഫ്ഗാനിസ്ഥാന്റെ വരവ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ മൂന്ന് വിക്കറ്റിന് കീഴടക്കിയ അവര്‍ രണ്ടാം സന്നാഹത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു.
റഷീദ് ഖാന്, മുഹമ്മദ് നബി, മുജീബ് ഉര് റഹ്മാന്, റഹ്മത് ഷാ എന്നീ താരങ്ങളിലാണ് അഫ്ഗാന്റെ പ്രതീക്ഷ. മുഹമ്മദ് നബിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ആദ്യ സന്നാഹത്തില്‍ അഫ്ഗാനെ വിജയത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: