കൊച്ചി: ബിജെപി അംഗത്തിന്റെ നിര്‍ണായക നിലപാടിനെ തുടര്‍ന്ന് കോര്പ്പറേഷന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുഡിഎഫിന് തോല്‍വി. ബിജെപിയംഗം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു. ഭൂരിപക്ഷം നഷ്ടമായതിനാല്‍ മേയര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടു.
പഞ്ചായത്തീരാജ് ചട്ടപ്രകാരം രാജി നിര്‍ബന്ധമല്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തമേല്ക്കണമെന്നാണ് ആവശ്യം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് മുന്നണിക്ക് പഞ്ചായത്തീരാജ്തലത്തിലും തോല്‍വി പിണഞ്ഞിരിക്കുകയാണ്. ബിജെപിയാണ് കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ് മുന്നണിയെ ഞെട്ടിച്ചത്. ബിജെപി വോട്ടില്‍ ജയിച്ച സ്ഥാനം ഇടതുപക്ഷം നിലനിര്‍ത്തുമോ എന്നതാണ് അടുത്ത രാഷ്ട്രീയ വിഷയം.
നഗരസഭയുടെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്കും വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്കുമുള്ള ഒഴിവ് നികത്താനായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബൈജു തോട്ടാളി ജയിച്ചു, യുഡിഎഫിന്റെ ഹേമ പ്രഹഌദന് തോറ്റു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗമായിരുന്ന എം. പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് കമ്മിറ്റിയില്‍ ഇരുമുന്നണിക്കും തുല്യ അംഗങ്ങളായി. പ്രേമചന്ദ്രന്റെ 52-ാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫിന്റെ ബൈജു തോട്ടാളി അംഗമായി. സ്വാഭാവികമായും ബൈജു തോട്ടാളി ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗമാകുന്നത് തടയാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗമായിരുന്ന ഹേമ പ്രഹഌദനെ രാജി വപ്പിച്ച് തെരഞ്ഞെടുപ്പിന് യുഡിഎഫ് വഴിയൊരുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളായ അഡ്വ. നസീമയും പി.ജി.രാധാകൃഷ്ണനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തു.
ബിജെപി അംഗങ്ങള്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് ധരിച്ചു. കോര്പ്പറേഷന് ഭരണത്തിന്റെ വഴിതെറ്റിയ പോക്ക് തിരുത്താന്‍ അവസരം നോക്കിയിരുന്ന ബിജെപി മേയര്‍ക്കും ഭരണകക്ഷിക്കും രാഷ്ട്രീയ ഷോക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ബിജെപിയംഗം സുധാ ദിലീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു. അതോടെ യുഡിഎഫ് തോറ്റു. വൈകിയെത്തിയതിനാല്‍ മറ്റൊരു കൗണ്‍സിലറായ ശ്യാമള.എസ്.പ്രഭുവിന് വോട്ടു ചെയ്യാനായില്ല.
ഇടപ്പള്ളി കൗണ്‍സിലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജി. രാധാകൃഷ്ണനും ചക്കരപ്പറമ്പ് ഡിവിഷന് കൗണ്‍സിലര്‍ അഡ്വ. പി.എം. നസീമയുമാണ് കൂറുമാറിയത്.
ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന് നായര്‍ വരണാധികാരിയായി. ബൈജുവിന്റെ വിജയത്തോടെ ധനകാര്യ കമ്മിറ്റിയില്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് നാലും കൗണ്‍സിലര്‍മാരായി. വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഹേമ പ്രഹഌദന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായി തുടരും.
മേയറുടെ രാജിക്ക് പ്രതിപക്ഷം
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൗണ്‍സിലില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മേയറും ഡെപ്യൂട്ടി മേയറും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രകടനം നടത്തി. നഗരസഭാ കവാടത്തിന് മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, വി.പി. ചന്ദ്രന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പ്രതിഭ അന്‍സാരി, പൂര്‍ണിമ നാരായണ്‍, ബൈജു തോട്ടാജി, ബെനഡിക്ട് ഫെര്‍ണാണ്ടസ്, സി.കെ. പീറ്റര്‍, ജിമിനി, കെ.ജെ. ബേസില്‍, ഒ.പി. സുനില്‍, ജയന്തി പ്രേനാഥ്, ഷീബാലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: