കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്ന പാലാരിവട്ടം മേല്‍പാലം ഇന്ന് തുറക്കില്ല. മേയ് ഒന്നിന് അറ്റകുറ്റപണികള്‍ക്കായി അടച്ച പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഒരു മാസത്തിനുശേഷം തുറന്നു നല്‍കുമെന്നായിരുന്നു നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് കേരള(ആര്‍ബിഡിസികെ) അറിയിച്ചിരുന്നത്. എന്നാല്‍ പണികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് പാലം തുറന്ന് നല്‍കാത്തത് എന്നാണ് സൂചന.
നിര്‍മാണത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പേ ആണ് പാലം അപകടാവസ്ഥയിലായത്. തുടര്‍ന്ന് കഴിഞ്ഞ മാസം ഒന്നോടെ അറ്റകുറ്റപണികള്‍ക്കായി പാലം അടയ്ക്കുകയായിരുന്നു. ഇതിനിടെ നിര്‍മാണത്തിലെ പിഴവാണ് പാലം തകരാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്ത് വന്നതോടെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ആര്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 2014ല്‍ പാലം പണി നടക്കുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ എംഡിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിന്റെ ഉള്‍പ്പെടെ പാലം നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന കിറ്റ്കോ ജീവനക്കാരുടെയും പാലം പണി കരാറെടുത്ത ആര്‍ഡിഎസ് കമ്പനി ജീവനക്കാരുടെയും കോണ്ട്രാക്ടറുടെയും മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തിയിരുന്നു.
നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് വ്യക്തത വരുത്തുന്നിനായി പാലം പണിക്ക് ഉപയോഗിച്ച സിമന്റ്, കമ്പി, ടാര്‍ തുടങ്ങിയവയുടെ സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മൂന്ന് ആഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ 29ന് അന്വേഷണസംഘം എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ലാബ് റിപ്പോര്‍ട്ട് പ്രകാരം പാലത്തിന്റെ കോണ്ക്രീറ്റിങിലും വീഴ്ച്ച സംഭവിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പാലം നിര്‍മാണ സമയത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: