ന്യൂദല്‍ഹി : ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ 54 അംഗങ്ങള്‍ വേണമെന്നത് ചട്ടമല്ല. അത് വെറും സാങ്കേതികത്വം മാത്രമാണ്.
പ്രതിപക്ഷ നേതാവ് പദവി ലഭിച്ചില്ലെങ്കില്‍ നിയമവഴികള്‍ തേടുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയശേഷം കോടതിയെ സമീപിക്കണോ എന്നകാര്യത്തില്‍ തീരുമാനം എടുക്കും. കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസ് ആവശ്യപ്പെടും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ സ്വതന്ത്രരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി 54 അംഗസംഖ്യ തികയ്ക്കുന്നത് സംബന്ധിച്ച് സോണിയയും രാഹുലും ഹൈക്കമാന്‍ഡുമാണ് തീരുമാനമെടുക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുല്‍ഗാന്ധി വരണമെന്നാണ് എംപിമാരുടെ ആഗ്രഹമെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: