കെയ്റോ: ഈജിപ്റ്റില്‍ പുതിയ ഭരണഘടനയില്‍ ഈമാസം 15നു ജനഹിത പരിശോധന നടത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് മൂര്‍സി അറിയിച്ചു. ഭരണഘടന സംബന്ധിച്ചുള്ള പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ഭരണഘടന വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് മുര്‍സി ഹിതപരിശോധന പ്രഖ്യാപിച്ചത്. കെയ്റോയില്‍ നടന്ന പൊതുപരിപാടിയിലാണ് മുര്‍സി പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലി അംഗീകാരം നല്കിയ പുതിയ ഭരണഘടനയാണ് ജനഹിത പരിശോധനയ്ക്കു സമര്‍പ്പിക്കുന്നത്.
ദൈവത്തോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നു പിന്മാറാനാവില്ലെന്നു മുര്‍സി പറഞ്ഞു. രാജ്യത്തിനുള്ളില്‍ നിന്നും പുറത്തു നിന്നും നിരവധി വെല്ലുവിളികളെ ഭാവിയില്‍ നേരിടേണ്ടതുണ്ടെന്നും മുര്‍സി പറഞ്ഞു. പൊതുജന ഹിതപരിശോധനയില്‍ ഭരണഘടനയെ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്യാം. അഭിപ്രായം എന്തുതന്നെയായാലും എല്ലവരും ഹിതപരിശോധനയിലെ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവംബര്‍ 30നു പുതിയ ഭരണഘടനയുടെ അന്തിമ കരടിനു ഭരണഘടന അസംബ്ലി അംഗീകാരം നല്‍കിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തു പൊതുതെരഞ്ഞെടുപ്പു നടത്താനാണു നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: