ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കിയിട്ടും പിണറായി സര്‍ക്കാരിനെ ജനം പുറംകാലിനടിച്ചെന്നു സഖാക്കള്‍ക്കു പരാതി. ജനോപകാര പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപ്പാക്കിയല്ലൊ. എന്നിട്ട് അദ്ദേഹത്തെ ജനങ്ങള്‍ ജയിപ്പിക്കുകയാണല്ലൊ ചെയ്തത്.
അവിടെയാണ് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം. മോദിക്ക് ജനങ്ങളോട് പെരുമാറാനറിയാം. പിണറായിക്ക് അത് അറിയില്ല. ഓരോ സ്വഭാവത്തിന്റെയും മാസ്റ്റേഴ്സ് ആണ് രണ്ടുപേരും. രാഷ്ട്രീയത്തിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യ പഠനത്തിനുത്തമം. മാത്രമല്ല, സ്വഭാവം മാറ്റാന്‍ തയ്യാറല്ലെന്ന് പിണറായി വീണ്ടും പറയുകയും ചെയ്യുന്നു. എന്നിട്ടും പിണറായിയുടെ സ്തുതിപാഠകര്‍ അദ്ദേഹത്തിന് ഐലസ പാടുന്നത് സത്യത്തില്‍ അദ്ദേഹത്തെ കാണാക്കയത്തിലേക്കാണ് കൊണ്ടുപോകുന്നത്. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ സ്തുതിപാഠകര്‍ക്കോ പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിനോ, കേന്ദ്രനേതൃത്വത്തിനോ ധൈര്യമില്ല.
കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്തു എന്നാണ് പറയുന്നത്. അതിലേറെ കോട്ടങ്ങളുണ്ട്. എണ്ണിയെണ്ണിപ്പറയാന്‍. ഈ സ്വഭാവം വച്ചാണ് താഴെത്തട്ടില്‍നിന്ന് ഇതുവരെ എത്തിയതെന്നാണ് സഖാവ് പിണറായി പറയുന്നത്. ശരിയാണ്. അന്ന് പാര്‍ട്ടി നേതാവായിരുന്നു; സെക്രട്ടറിയായിരുന്നു. അന്ന് ഈ സ്വഭാവം സഹിച്ചിരുന്നത് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
പക്ഷേ, പൊതുജനത്തിന് അങ്ങിനെ സഹിക്കേണ്ട കാര്യമില്ല. അവര്‍ ബാലറ്റിലൂടെ കടക്ക് പുറത്ത് എന്ന് പറയുകതന്നെ ചെയ്യും. മാധ്യമങ്ങളോട് ‘കടക്ക് പുറത്ത് ‘ എന്നു പിണറായി പൊട്ടിത്തെറിച്ച രംഗം ഓര്‍ക്കുന്നില്ലെ? അപ്പോള്‍, വിധേയനായി കോടിയേരി പറയുന്നു-അവരെ വിളിച്ചിട്ട് വന്നതാണെന്ന്. ‘ആരു പറഞ്ഞിട്ട് ‘ എന്ന ഒരു ആക്രോശമായിരുന്നു കോടിയേരിക്കുള്ള മറുപടി. വീണ്ടും പത്രക്കാരോട് ‘കടക്ക് പുറത്ത്’.
ഒരു ജനപ്രതിനിധി എങ്ങനെയാവരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിണറായി. എന്നിട്ടും ആ ശൈലി തിരുത്താന്‍ തയ്യാറല്ലെന്ന് അടിവരയിട്ട് മുഖ്യമന്ത്രി പറയുമ്പോള്‍, സ്തുതിപാഠകര്‍ തിമര്ത്താടുമ്പോള്, തുറന്നുപറയാന്‍ കഴിയാതെ ഏറാന്മൂളികള് മാത്രമായി കേന്ദ്രസംസ്ഥാന നേതൃത്വം സഹികെട്ട് നില്ക്കുമ്പോള്, ആ പാര്‍ട്ടിയുടെ ഇന്നത്തേയും നാളത്തേയും അവസ്ഥയോര്‍ത്ത് ഹാ, കഷ്ടം എന്നല്ലാതെന്ത് പറയാന്‍….
രാമചന്ദ്രന്, പാണ്ടിക്കാട്.
ആ പ്രസ്താവന പ്രകോപനപരം
കോടിയേരി ബാലകൃഷ്ണന്റെ ഒറ്റ ഫോണ്‍വിളി മതിയായിരുന്നു 40 വയസ്സിനു താഴെയുള്ള ലക്ഷക്കണക്കിനു എസ്എഫ്ഐ, ഡിവൈഎഫ്ഐ യുവതികള്‍ ശബരിമലയില്‍ പോകുമായിരുന്നുവെന്ന ആരിഫിന്റെ പ്രസ്താവന അത്യന്തം പ്രകോപനപരവും, പ്രതിഷേധാര്‍ഹവുമാണ്. തെരഞ്ഞെടുപ്പു പ്രചരണസമയത്ത് സ്വാമി അയ്യപ്പന്റെ ചിത്രമെടുത്ത് വോട്ടഭ്യര്‍ത്ഥിച്ച് നടന്നത് മാധ്യമങ്ങളില്‍കൂടി ഇവിടുത്തെ ജനങ്ങള്‍ കണ്ടതാണെന്നുകൂടി ഓര്‍മ്മിച്ചാല്‍ നല്ലത്. ഇതുപോലുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വീണ്ടും ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം തിരിച്ചറിയാനുള്ള ബുദ്ധി അയ്യപ്പ വിശ്വാസികള്‍ക്കുണ്ട്. ഈ പ്രസ്താവന പിന്‍വലിച്ച്, വിശ്വാസി സമൂഹത്തോട് ആരിഫ് മാപ്പു പറയാന്‍ തയ്യാറാകണം.
സതി കോടോത്ത്, ജില്ലാ അദ്ധ്യക്ഷ,
മഹിളാ ഐക്യവേദി, കാസര്‍കോട്
ഇനി പുതിയ ഇന്ത്യ
പ്രാദേശിക-അധിനിവേശ രാഷ്ട്രീയപാര്‍ട്ടികളുടെ വിലപേശല്‍ രാഷ്ട്രീയം അവസാനിപ്പിച്ച് ദേശീയകാഴ്ചപ്പാടുള്ള പാര്‍ട്ടി ഒറ്റയ്ക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വന്നതാണ് 2019-ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ സമ്മര്‍ദ്ദതന്ത്രം ഇനി വിലപ്പോകില്ല. കേരളത്തിലടക്കം ഇന്ത്യയിലെ 6 ലക്ഷം ഗ്രാമങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തങ്ങള്‍ അനവധിയാണ്. കേരളത്തില്‍ നിര്‍മ്മിച്ചുനല്‍കിയ 2 ലക്ഷം ശുചിമുറികള്‍ ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ ഏകദേശം 9 കോടി ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. 15 കോടി ആളുകള്‍ക്ക് ഈടില്ലാതെ മുദ്ര വായ്പ, എല്ലാവര്ക്കും വൈദ്യുതി, ഗ്രാമങ്ങളില്‍ അടക്കം റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ഇടനിലക്കാരെ ഒഴിവാക്കി ആധാര്‍വഴി സബ്സിഡിയോടുകൂടി ആനുകൂല്യങ്ങള്‍, തൊഴിലുറപ്പു പദ്ധതിയുടെ സമഗ്ര നടത്തിപ്പ്, അങ്ങനെ 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യാത്ത കാര്യങ്ങളാണ് മോദിസര്‍ക്കാര്‍ നടപ്പിലാക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ ചെയ്യും. അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനം പിന്‍വലിച്ച് നിരോധിത നോട്ടുകെട്ടുകള്‍ പുറത്തെടുത്ത് ലാഭമുണ്ടാക്കാമെന്ന യുപിഎ ഘടകകക്ഷികളുടെ സ്വപ്നം പൊലിഞ്ഞുപോയ ഇന്ത്യ, അതാണ് പുതിയ ഇന്ത്യ
കെ.എ. സോളമന്, എസ്എല്‍പുരം
കളിക്കളമാണോ വേണ്ടത്?
കേരളത്തിലെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി അറിയുന്നു. ഓരോ സ്റ്റേഡിയത്തിനും കോടിക്കണക്കിന് രൂപയാണ് ചെലവ്. ദാരിദ്ര്യവും പട്ടിണിയും മൂലം മരണംപോലും നടക്കുന്ന നാട്ടിലാണ് കളിക്കളങ്ങള്‍ക്കായി വന്‍തുക ചെലവിടുന്നത്. നീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും നശിപ്പിച്ചുകൊണ്ടു കളിക്കളങ്ങള്‍ ഉണ്ടാക്കുന്നത് ജനദ്രോഹമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഏറെയുള്ള ഈ നാട്ടില്‍ അവരുടെ കര്‍മ്മശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: