കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ സ്കൂള്‍ തുറക്കും മുമ്പ് അറ്റ കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് അറിയിച്ചിരുന്നതെങ്കിലും പണികള്‍ എങ്ങുമെത്തിയില്ല.
അതിനിടെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന നിലപാടുമായി മുന്നണി നേതൃത്വം കൊച്ചിയില്‍ വിശദീകരണ യോഗം നടത്തി. ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുന്നതിന് മുമ്പ് പണികള്‍ തീര്‍ത്ത് പാലം തുറന്ന് നല്‍കുമെന്നായിരുന്നു നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നത്.
സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയിട്ടും പാലം എന്ന് തുറക്കാനാകുമെന്ന് ആര്‍ക്കു പറയാന്‍ കഴിയുന്നില്ല. നിര്‍മ്മാണ ജോലികള്‍ എന്ന് തീരുമെന്നതിലും അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടിയില്ല.
ഒരു മാസത്തിനുള്ളില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കി എക്സപാന്‍ഷന്‍ ജോയിന്റുകള്‍ പുനസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പൂര്‍ത്തിയായത് ടാറിങ്ങ് മാത്രമാണ്. എക്സ്പാന്ഷന് ജോയിന്റുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികളും ബേയറിങ് മാറ്റുന്ന പണികളും ഇനിയും ബാക്കിയാണ്. അതേസമയം പാലത്തിന്റെ നിര്‍മ്മാണത്തിലുണ്ടായ പിഴവുകള്‍ക്ക് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോപിച്ച് യുഡിഎഫും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: