തിരുവനന്തപുരം: ശബരിമല വിഷയം കാരണം എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ചരിത്രത്തിെല ഏറ്റവും വലിയ തോല്‍വിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായത്. പ്രതിപക്ഷ ഐക്യം ഉറപ്പിക്കേണ്ട മുഖ്യധാര പാര്‍ട്ടികള്‍ അത് സാധ്യമാക്കിയില്ല. പരാജയം പാഠശാലയാക്കി മുന്നോട്ട് പോകുമെന്നും പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ കാനം പറഞ്ഞു.
സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് ശബരിമലയില്‍ നടപ്പാക്കിയത്. വിശ്വാസവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബാധ്യത നിറവേറ്റിയത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഏത് സര്‍ക്കാരിനായാലും സുപ്രീംകോടതി വിധി അനുസരിച്ചേ പറ്റൂ.
ഭരണഘടനാ ബാധ്യത തുടര്‍ന്നും നടപ്പിലാക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. എന്നാല്‍ ഇനിയും നടപ്പിലാക്കാത്ത വിധികള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് പിറവം പള്ളിയുടെ പ്രശ്നം രണ്ട് സഭകള്‍ തമ്മിലുള്ള വസ്തു തര്‍ക്കമാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു മറുപടി. മുഖ്യമന്ത്രി ശൈലി മാറ്റേണ്ട കാര്യമില്ല. ഷര്‍ട്ട് ഊരിമാറ്റി പുതിയ ഷര്‍ട്ട് ഇടുന്നതു പോലെയല്ല ശൈലി. ഈ ശൈലിയിലൂടെയാണ് പിണറായി അധികാരത്തില്‍ എത്തിയത്. അതിനാല്‍ ശൈലിമാറ്റം ആവശ്യമില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: