കോഴിക്കോട്: രാഷ്ട്രീയ നാടകങ്ങള്‍ക്ക് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കരുതെന്ന് എന്‍ടിയു. ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണ നടപടികള്‍, പ്ലസ് വണ്‍ പ്രവേശനമടക്കമുള്ള വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് അലംഭാവമാണ്.
ചര്‍ച്ചകള്‍ നടത്തുകയോ പൊതുജനാഭിപ്രായങ്ങള്‍ സ്വരൂപിക്കുകയോ ചെയ്യാതെ ഈ അധ്യയന വര്‍ഷം തന്നെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണ്.
കേരളത്തിലെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് എല്‍ഡിഎഫും അനുകൂല അധ്യാപക സംഘടനകളും നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണം.
മെയ് 10ന് പൂര്‍ത്തിയായ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇതുവരെ വേതനമോ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റോ വിതരണം ചെയ്തിട്ടില്ല. പല ക്യാമ്പുകളിലും സോഫ്റ്റ്വെയര് തകരാര്‍ മൂലം ഡ്യൂട്ടിലിസ്റ്റുകള് പോലും അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
രണ്ടാം അലോട്ട്മെന്റിനു മുന്‍പ് തന്നെ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവുകളിറങ്ങാതിരുന്നതു മൂലം സര്‍ക്കാര്‍ സ്കൂളുകളിലെ പ്രവേശനം താളംതെറ്റി. ഇത് വിദ്യാഭ്യാസക്കച്ചവടക്കാരെ സഹായിക്കുന്നതിനുള്ള ബോധപൂര്‍വമായ നടപടികളാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: