കൊച്ചി: കേരള തീരത്ത് ഒമ്പത് മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധനം പ്രഖ്യാപിച്ചു. ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം. കേരളത്തിന്റെ പരിധിയില്‍ വരുന്ന 12 മൈല്‍ പ്രദേശത്താണ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല. നിരോധന സമയത്ത് ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെയും രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം നടത്തുന്നത് തടയുന്നതിനും നടപടിയെടുക്കും.
തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. ഈ കാലയളവില്‍ കടലില്‍ പോകുന്ന യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്.
നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡും സുരക്ഷാ ഉപകരണങ്ങളും കൈയില്‍ കരുതണം. വേണ്ടത്ര ജാഗ്രത പാലിക്കണം. നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് അയല്‍ സംസ്ഥാന ബോട്ടുകള്‍ കേരളതീരം വിടണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: