മക്കളേ,
ക്ഷേത്രദര്‍ശനവും, പൂജകളും, തീര്‍ത്ഥാടനവും എല്ലാം നമ്മുടെ മനസ്സിനെ ഈശ്വരനില്‍ ഉറപ്പിക്കാന്‍ വേണ്ടിയായിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥം തന്നെ. ഈശ്വരസ്മരണ നിരന്തരം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നതിനുവേണ്ടിയാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. എന്നാല്‍ ഇന്ന് പലപ്പോഴും അവ വെറും ചടങ്ങായി മാറുന്നു. ക്ഷേത്രങ്ങളിലും തീര്‍ത്ഥസ്ഥാനങ്ങളിലും പോകുമ്പോള്‍ നമ്മള് ഈശ്വരസ്മരണയോടെ, സമര്‍പ്പണഭാവത്തോടെ പോകണം.
ആചാരങ്ങള്‍ ശ്രദ്ധയോടെ അനുഷ്ഠിക്കുമ്പോള്‍ നമ്മളില്‍ ഏകാഗ്രത വളരും, ധാര്‍മ്മിക ബോധം ദൃശ്യമാകും. സദാചാരങ്ങളില്കൂടിയാണ് ധര്‍മ്മബോധം സമൂഹത്തില്‍ വളരുന്നതും നിലനില്ക്കുന്നതും. പലപ്പോഴും ആചാരങ്ങളുടെ പിന്നില്‍ ഒരു തത്ത്വമുണ്ടാകും. ആ തത്ത്വം ഉള്‍ക്കൊള്ളുക എന്നതാണ് മുഖ്യം. അല്ലാതെ കേവലം ചടങ്ങുപോലെ അനുഷ്ഠിക്കുന്നതുകൊണ്ട് വലിയ പ്രയോജനമില്ല.
ആചാരങ്ങള്‍ തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു കൈമാറുമ്പോള്‍ അതിലൂടെ സംസ്ക്കാരം പുഷ്ടിപ്പെടും. പക്ഷെ തത്ത്വം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം എന്നു മാത്രം. ക്ഷേത്രങ്ങളുടെയും ഭക്തിയുടെയും കാര്യം പറയുകയാണങ്കില്‍ എല്ലാ ആചാരങ്ങളുടെയും പ്രധാന ഉദ്ദേശ്യം നമ്മളില്‍ ഈശ്വരപ്രേമവും ശ്രദ്ധയും ഏകാഗ്രതയും വളര്‍ത്തുക എന്നതാണ്.
ഒരിടത്ത് ഒരു ദരിദ്രനായ തൊഴിലാളി ഉണ്ടായിരുന്നു. അയാള്‍ ദിവസേന വൈകിട്ട് ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി ദീപാരാധനയില്‍ പങ്കുചേരുമായിരുന്നു. ഒരുദിവസം ജോലിസ്ഥലത്തു തിരക്കായിരുന്നതിനാല്‍ അയാള്‍ക്കു ദീപാരാധന സമയത്ത് എത്തിച്ചേരാന്‍ സാധിച്ചില്ല.
അയാള്‍ ക്ഷേത്രത്തിലെത്തിയപ്പോഴേയ്ക്കും പൂജാരി ദീപാരാധന കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. ഇതു കണ്ടതോടുകൂടി അയാളാകെ ദുഃഖിതനായി. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്ന് ഒരു നെടുവീര്‍പ്പുയര്‍ന്നു.
”കഷ്ടം! ദീപാരാധന കഴിഞ്ഞുപോയല്ലോ!”
ഈ മനുഷ്യന് മുടങ്ങാതെ ദീപാരാധന തൊഴാറുള്ള വ്യക്തിയാണെന്നറിയാവുന്ന പൂജാരിക്ക് അയാളുടെ ഭക്തിയില്‍ ആശ്ചര്യം തോന്നി. പൂജാരി അയാളോടു ചോദിച്ചു, ”ഞാന്‍ ദിവസവും ഭഗവാന് ദീപാരാധന നടത്തുന്നുണ്ട്. അതില്‍നിന്ന് എനിക്കു കിട്ടുന്ന പുണ്യം ഞാന്‍ നിങ്ങള്‍ക്കു തരാം. പകരമായി നിങ്ങളുടെ ഈ നെടുവീര്‍പ്പിന്റെ പുണ്യം എനിക്കു തരാമോ?” തൊഴിലാളി സസന്തോഷം ഈ കൈമാറ്റത്തിനു സമ്മതിച്ചു.
അന്നേ ദിവസം രാത്രി അയാളൊരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ശ്രീകൃഷ്ണഭഗവാന് അയാളോടു പറയുകയാണ്, ”നീ ഇന്ന് ഒരു വലിയ മണ്ടത്തരം ചെയ്തല്ലോ! നീയെന്തിനാണ് ആ പൂജാരിക്ക് നിന്റെ നെടുവീര്‍പ്പിന്റെ പുണ്യം കൈമാറിയത്? പൂജാരി ആജീവനാന്തം പൂജ കഴിച്ചാല്‍ കിട്ടുന്ന പുണ്യം പോലും നിന്റെ ആ ദുഃഖത്തില്‍ കുതിര്‍ന്ന നിശ്വാസത്തിനു പകരമാവില്ല. ശുദ്ധഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയരുന്ന ആത്മാര്‍ത്ഥമായ തേങ്ങലാണു ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളേക്കാള്‍ ഏറെ വിലപ്പെട്ടത്.”
മക്കളെ, ആചാരങ്ങളെല്ലാം ചിന്തയിലും പ്രവൃത്തിയിലും ശ്രദ്ധ കൊണ്ടുവരാനും നമ്മുടെ ഹൃദയത്തില്‍ പ്രേമത്തെ ഉണര്‍ത്താനും, അതിലൂടെ നമ്മള് ഭഗവാനുമായി ഒന്നായിത്തീരാനും വേണ്ടിയാണ്. എന്നാല്‍ ആ ലക്ഷ്യം മറന്ന് പലപ്പോഴും നമ്മള് ആചാരങ്ങളില്‍ ഭ്രമിക്കുന്നു. പ്രേമത്തില്‍ രണ്ടെന്ന ഭാവം ഇല്ല. എല്ലാം അവിടുന്നു തന്നെ. നദിയില്‍ വെള്ളമുള്ളതിനാലാണ് രണ്ടു കരകളുണ്ടെന്നു തോന്നുന്നത്. എന്നാല്‍ നദിയുടെ അടിത്തട്ടില്‍ അവ ഒന്നാണ്. വെള്ളം വറ്റിയാല്‍ പിന്നെ രണ്ടില്ല. അതുപോലെ ഈശ്വരഭക്തിയില്‍ ആഴ്ന്നിറങ്ങുമ്പോള് ഭക്തന് ഭഗവാനുമായി ഒന്നായിത്തീരുന്നു.
പിന്നെ ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി കാണാന്‍ കഴിയും. അതിനാല്‍, ‘എല്ലാം മറന്നുള്ള പരമമായ പ്രേമം തരേണമേ’ എന്നു വേണം നമ്മള് ഭഗവാനോടു പ്രാര്‍ത്ഥിക്കേണ്ടത്. അതാണു ജീവിതത്തിന്റെ സ്ഥായിയായ സ്വത്ത്, ആനന്ദത്തിന്റെ ഉറവിടം. അങ്ങനെയുള്ള ഒരു ഭക്തി കിട്ടിക്കഴിഞ്ഞാല്‍ ജീവിതം ധന്യമായി.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: