വാഷിങ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്റര്‍ ഓഫീസില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വെടിവയ്പ്പില്‍ 12 പേര് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരനായ ഡിവെയ്ന്‍ ക്രഡോക് എന്ന നാല്പതുകാരനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്തത്. ദീര്‍ഘനേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ സംഭവസ്ഥലത്ത് തന്നെ പോലീസുകാര്‍ അക്രമിയെ വെടിവച്ചു കൊന്നു.
പരിക്കേറ്റ നാലു പേരെ വെള്ളിയാഴ്ച രാത്രി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഒരാളൊഴികെ മൂന്ന് പേര് ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.
വിര്‍ജീനയ ബീച്ചിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ ദിവസമാണ് കഴിഞ്ഞു പോയതെന്ന് മേയര്‍ ബോബി ഡെയര്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ തങ്ങളോടൊപ്പം ജോലി ചെയ്തവരും സുഹൃത്തക്കളും, അയല്‍വാസികളുമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പല്‍ സെന്ററിന്റെ രണ്ടാമത്തെ കെട്ടിടത്തിന്റെ മൂന്ന് നിലകളിലും കയറി ആളുകള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തു. വിര്‍ജീനിയ ബീച്ചിലെ പബ്ലിക് യൂട്ടിലിറ്റി വിഭാഗത്തില്‍ എഞ്ചിനീയറായ ക്രഡോക്കിന്റെ, ജോലിയിലെ അസംതൃപ്തിയാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: