കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി നിയമ നിര്‍മാണത്തിനുള്ള പ്രാരംഭ നിര്‍ദേശങ്ങള്‍ നല്കാന് സര്‍ക്കാര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ക്ക് വൈകി വന്ന വിവേകം സുപ്രീംകോടതയിയെ അറിയിക്കണം. വിശ്വാസ സംരക്ഷണത്തിനായി സമരം നടത്തിയവരുടെ പേരിലുള്ള കള്ളക്കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമല സംസ്ഥാന വിഷയമാണ്. പരമ്പരാഗത ഹിന്ദുവോട്ടുകള്‍ ചോര്‍ന്നുവെന്ന് സിപിഎമ്മും നിയമനിര്‍മാണത്തിന് തയാറെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയ സ്ഥിതിക്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണം. നിയമനിര്‍മാണത്തിന് നിയമസഭയ്ക്കുള്ള അധികാരം ഉപയോഗിക്കണം. സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പ് വിശകലനം ചെയ്തത് കുരുടന് ആനയെക്കണ്ടതുപോലെയാണ്.
പരാജയത്തിനുള്ള യഥാര്‍ഥ കാരണങ്ങളല്ല പുറത്തുപറയുന്നത്. ഇത് അവരുടെ സ്ഥിരം ശൈലിയാണ്. സിംഗൂരും നന്ദിഗ്രാമുമാണ് ബംഗാളിലെ തോല്‍വിക്ക് കാരണമെന്ന് അക്കാലത്ത് സിപിഎം അംഗീകരിച്ചിരുന്നില്ല. ബംഗാളിലെ പോലെതന്നെ തകര്‍ച്ചയിലേക്കാണ് കേരളത്തിലും സിപിഎം പോകുന്നത്. പ്രധാനകാര്യത്തില്നിന്ന് ഒളിച്ചോടിയതാണ് പരാജയ കാരണമെന്ന് സമ്മതിക്കാന്‍ സിപിഎം തയാറാവുന്നില്ല.
തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷവും ശബരിമല ബാധിച്ചിട്ടില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മത ധ്രുവീകരണം കൊണ്ടാണ് തോറ്റതെന്നാണ് വിലയിരുത്തുന്നത്. മതനിരപേക്ഷതയെക്കുറിച്ച് വാചാലരായവര്‍ ഇപ്പോള്‍ മതപരമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. ഹരിദാസന്, ജില്ലാ സെക്രട്ടറി സി. അമര്‍നാഥ്, സംസ്ഥാന സമിതി അംഗം പി.എം. ശ്യാമപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: