ചെറുതോണി (ഇടുക്കി): ഭര്‍ത്താവ് ഭാര്യയെ കറുത്തറുത്ത് കൊന്നു. ഇടുക്കി പൈനാവ് താന്നികണ്ടത്ത് സ്വകാര്യ ചാനല്‍ കമ്പനി നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മിച്ച് നല്കിയ കോളനിയില്‍ താമസിക്കുന്ന റെനീഷ് വിലാസത്തില്‍ മുഖയ്യ (68) ഭാര്യ റെജീന (48)യെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുഖയ്യ അറസ്റ്റില്‍.
ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. ഇരുകണ്ണുകള്‍ക്കും കാഴ്ച്ച കുറവായിരുന്ന റെജീനയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം മുഖയ്യ പാത്രത്തില്‍ രക്തമെടുത്ത് പൂട്ടിയിട്ടിരുന്ന നായയ്ക്ക് സമീപം കൊണ്ടുവച്ച നിലയില്‍ പോലീസ് കണ്ടെത്തി.
കട്ടപ്പന മേപ്പാറയില്‍ നിന്നാണ് മുഖയ്യയും കുടുംബവും രണ്ട് വര്‍ഷം മുമ്പ് ഇവിടെയെത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്മക്കളാണ് ഉള്ളത്. മൂത്തമകന് റെനീഷ് കട്ടപ്പന മേപ്പാറയിലെ ഏലത്തോട്ടത്തിലാണ് ജോലി. ഇളയമകന് റെജീഷ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജോലിയില്ലാതെ വീട്ടില്‍ കഴിയുന്ന അച്ഛനും അമ്മയ്ക്കും റെനീഷ് ആഴ്ച്ചയില്‍ വീട്ടില്‍ വന്ന് ചെലവിനുള്ള പണം നല്‍കുമായിരുന്നു. പതിവുപോലെ ഇന്നലെയും റെനീഷ് വീട്ടിലെത്തി. ഇളയ മകന് റെജീഷ് പൈനാവ് ടൗണില്‍ പോയി വീട്ടിലേക്ക് വരുമ്പോള്‍ മുഖയ്യ വീട്ടില്‍നിന്ന് ഇറങ്ങി പോകുന്നത് കണ്ടിരുന്നു. വീട്ടില്‍ ചെന്നപ്പോഴാണ് അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. പെട്ടന്ന് സമീപവാസികളെ വിവരം അറിയിച്ചു. അവര്‍ എത്തി പരിശോധിച്ചപ്പോള്‍ മരിച്ചതായി മനസ്സിലായതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. പോലീസ് മുഖയ്യയെ പൈനാവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായുള്ള വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മുഖയ്യ പോലീസിന് മൊഴി നല്കി.
മുസ്ലിം സമുദായത്തില്‍പ്പെട്ട റെജീനയെ മുഖയ്യ സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. ഇരുകണ്ണുകള്‍ക്കും ജന്മന കാഴ്ച കുറവായിരുന്ന റെജീനയെ കഴിഞ്ഞ മുപ്പത് വര്‍ഷമായി മുഖയ്യ സംരക്ഷിച്ച് പോന്നിരുന്നതായി മൂത്ത മകന് റെനീഷ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: