ബ്രിസ്റ്റോള്‍: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ലോകകപ്പില്‍ വിജയത്തുടക്കം. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും ആരോണ്‍ ഫിഞ്ചിന്റെയും ബാറ്റിങ്ങ് മികവിലാണ് ഓസീസ് അനായാസ വിജയം സ്വന്തമാക്കിയത്. 208 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയ 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 38.2 ഓവറില്‍ 207 റണ്‍സിന് പുറത്തായി.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ്ങാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. വാര്‍ണര്‍ 114 പന്തില്‍ എട്ട് ഫോറോടെ 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. നായകന് ആരോണ്‍ ഫിഞ്ച് 49 പന്തില്‍ നാല് സിക്സും ആറു ഫോറും അടക്കം 66 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് പതിനെട്ട് റണ്‍സിന് പുറത്തായി.
നജിബുള്ള സദ്രാന്റെ അര്‍ധസെഞ്ചുറിയാണ് അഫ്ഗാന് സ്കോര്‍ ഇരുന്നൂറ് കടത്തിയത്. സദ്രാന് 49 പന്തില്‍ രണ്ട് സിക്സും ഏഴു ഫോറും അടക്കം 51 റണ്‍സ് നേടി. ഓപ്പണര്‍മാരായ മുഹമ്മദ് ഷഹ്സാദും ഹസ്രതുള്ള സസായിയും പൂജ്യത്തിന് പുറത്തായി. തുടക്കം തകര്‍ന്ന അവരെ റഹ്മദ് ഷാ, ഗുല്‍ബാദിന്‍ നായിബ് സഖ്യമാണ് കരകയറ്റിയത്. റഹ്മദ് ഷാ 60 പന്തില്‍ 43 റണ്‍സ് നേടി. നായകന് ഗുല്‍ബാദിന്‍ നായിബ് 33 പന്തില്‍ 31 റണ്‍സ് എടുത്തു.
ഓസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ്, ആദം സാമ്പാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: