കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്മാന് സ്ഥാനം പിടിക്കാന്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ അരയും തലയും മുറുക്കി ഇറങ്ങിയതോടെ സമവായ സാധ്യതകള്‍ അടഞ്ഞു. പാര്‍ട്ടിയുടെ ചെയര്മാന് താനെന്ന് ഉറപ്പിച്ച് ജോസഫ്, മാണി വിഭാഗം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതോടെ അവര്‍ പ്രതിരോധിക്കാന്‍ വഴിതേടുന്നു. സഭാ നേതൃത്വം ഇടപെട്ടിട്ടും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാതെ വന്നതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ആസന്നമായി.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാനുള്ള ജോസഫിന്റെ തീരുമാനത്തിനെതിരെ ഇന്നലെ മാണി വിഭാഗം രംഗത്തെത്തി. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടെന്നാണ് അവരുടെ ആവശ്യം. ഒമ്പതിന് യോഗം ചേരുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ചട്ടമനുസരിച്ച് പാര്‍ട്ടി ചെയര്‍മാനാണ് യോഗം വിളിക്കേണ്ടത്. എന്നാല്‍, നിലവില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാത്തതിനാല്‍ ജോസഫ് യോഗം വിളിക്കുന്നതിലൂടെ സ്വയം ചെയര്മാനെന്ന്സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് മാണി വിഭാഗം ഭയക്കുന്നു. ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ ഇനി വിട്ട്വീഴ്ച വേണ്ടെന്നാണ് ഇന്നലെ പാലായില്‍ കൂടിയ മാണിവിഭാഗം നേതാക്കളുടെ യോഗ തീരുമാനം.
ഇതിനിടെ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും ജോസഫ് നടത്തുന്നു. തന്റെ രാഷ്ട്രീയരംഗത്തെ പരിചയവും കൂര്‍മ്മബുദ്ധിയും ഉപയോഗിച്ചാണ് മാണി വിഭാഗത്തിന്റെ നീക്കങ്ങളെ മുളയിലേ നുള്ളിയെറിയുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇടുക്കിയിലെ മാണി വിഭാഗം നേതാക്കള്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി. അതേസമയം, കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയുടെ കോലം കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയും ആലോചിക്കുന്നു.
എന്നാല്‍, പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം അടക്കമുള്ള പരിചയസമ്പന്നരായ നേതാക്കള്‍ ജോസഫിനൊപ്പം ചേര്‍ന്നതോടെ ജോസ് കെ. മാണി പടക്കളത്തില്‍ സേനാനായകനെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കെ.എം. മാണിയുടെ വിശ്വസ്തരില്പ്പെട്ട പല നേതാക്കളും ജോസ് കെ. മാണിയെ അംഗീകരിക്കാതെ മറുകണ്ടം ചാടി. പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളാണ് ജോസ് കെ. മാണിക്കൊപ്പമുള്ളത്.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക് നീങ്ങിയതോടെ നേതാക്കളുടെ വീടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി. മോന്‍സ് ജോസഫ് എംഎല്‍എയുടെ കടുത്തുരുത്തിയിലെ വീടിന് പോലീസ് സംരക്ഷണം നല്കി. ഇരുവിഭാഗത്തിന്റെയും നീക്കങ്ങള്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: