പറവൂര്‍: വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് പറവൂര്‍ വരാപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ മേഖലയില്‍ നിന്നും പിടികൂടിയത് അഞ്ചില്‍ അധികം കഞ്ചാവ് വില്‍പ്പനക്കാരെയാണ്. അഞ്ച് കിലോയിലധികം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി. അറസ്റ്റിലായവരില്‍ നാട്ടുകാരും അന്യജില്ലക്കാരും അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. ഇവരില്‍ അധികവും യുവാക്കളുമാണ്.
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കഞ്ചാവിന്റേയും ലഹരി മരുന്നുകളുടേയും ഒഴുക്ക് ആശങ്കയുണര്‍ത്തുന്നു. അടുത്തിടെ പറവൂര്‍-വരാപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയില്‍ യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കഞ്ചാവുമായെത്തിയ ചിലരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നാട്ടുമ്പുറങ്ങളില്‍ ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരില്‍ യുവാക്കളുമുണ്ടെന്നാണ് വിവരം.
പുറത്ത് നിന്നെത്തുന്ന കച്ചവടക്കാര്‍ യുവാക്കളെ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്. ചെറിയ തോതില്‍ ഉപയോഗിച്ച് തുടങ്ങി ലഹരിക്ക് അടിമയാകുന്നതോടെ പലരും കഞ്ചാവ് വില്‍പ്പനക്കാരും, കടത്തുകാരുമായി മാറുകയാണ്. കഞ്ചാവ് സ്വന്തമായി പ്രയോഗിക്കാന്‍ കിട്ടും എന്നതിന് പുറമെ പണവും ലഭിക്കുന്നു എന്നതാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളുടെ വ്യാപനം തടയാന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ മാത്രമെ കഴിയുവെന്നാണ് പോലീസ്, എക്സൈസ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: