കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധയുണ്ടെന്ന സംശയം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയില്‍. ആലപ്പുഴയിലേയും ഭോപ്പാലിലേയും വൈറോളജി ലാബുകളിലും ബെംഗളൂരുവിലെ സ്വകാര്യ ലാബിലും നടത്തിയ പരിശോധനയില്‍ നിപ വൈറസിനോട് സാദൃശ്യമുള്ള ‘വൈറല്‍ എന്‍സഫലൈറ്റിസ്’ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് നിപ ആണെന്ന് സ്ഥിരീകരിക്കാന്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം വരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രാത്രി വൈകിയും പൂനെയില്‍ നിന്നുള്ള അന്തിമഫലത്തിന് കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയായ ഇരുപത്തിമൂന്നുകാരനില്‍ നിപ വൈറസ് ബാധയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ സംശയം ഉയര്‍ന്നിരുന്നു. ഒരുവര്‍ഷം മുമ്പ് കോഴിക്കോട് പതിനെട്ടു പേരുടെ മരണത്തിന് ഇടയാക്കി നിപ പടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതലാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിലെത്തിയ ആരോഗ്യമന്ത്രി, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഗോബ്രഗഡെ, ആരോഗ്യ ഡയറക്ടര്‍ ഡോ.ആര്.എല്‍.സരിത, കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള, വിദഗ്ധസംഘം, ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
എറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്ഥിഗതികള്‍ നിയന്ത്രിക്കാന്‍ കളക്ട്രേറ്റില്‍ കണ്ട്രോള് റൂം തുറന്നു. 2018 ല്‍ കോഴിക്കോട് വൈറസ് ബാധയേറ്റപ്പോള്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അമ്മയും അനുജത്തിയും ബന്ധുക്കളുമടക്കം യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്ന 86 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. തൃശൂര്‍, ആലപ്പുഴ, കളമശ്ശേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസോലേഷന് വാര്‍ഡ് സജ്ജമാക്കി. കോഴിക്കോട് നിപ ബാധ സമയത്ത് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ. ചാന്ദിനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം കൊച്ചിയിലെത്തി യുവാവിന്റെ ആരോഗ്യനില വിലയിരുത്തി. നിപ വൈറസ് ഏറ്റവര്‍ക്ക് നല്കുന്ന ‘റിബവൈറിന്‍’ യുവാവിന് നല്കി തുടങ്ങി. മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില സ്ഥിരമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
മെയ് 30ന് ആണ് രോഗലക്ഷണങ്ങളുമായി യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി തൃശൂരിലെ കെല്‍ട്രോണില്‍ എത്തിയിരുന്നു. അവിടെ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് തമാസിച്ചത്. അവിടെവച്ച് പനി ബാധിച്ചു. വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് സ്വദേശമായ പറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. എന്നാല്‍ 10 ദിവസമായിട്ടും കടുത്ത പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. തൊടുപുഴയിലെ കോളേജിലും തൊടുപുഴയിലും തൃശൂരുമായി വിദ്യാര്‍ത്ഥി താമസിച്ച ഇടങ്ങളിലും ചികിത്സ തേടിയ ആശുപത്രിയിലും സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ പൂര്‍ത്തീകരിച്ചു.
ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: