ടിയാന് അന് മന് സ്ക്വയറിലേയ്ക്കു നീങ്ങുന്ന ടാങ്കുകള്‍ക്കുമുന്നില്‍ തടസ്സം നില്ക്കുന്ന അജ്ഞാതന്‍
1989, ജൂണ്‍ നാല്. ചരിത്രപ്രധാന്യമര്‍ഹിക്കുന്ന ദിവസം. അന്നാണ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ടിയാന് ആന്‍ മന് സ്ക്വയറില്‍ (സ്വര്‍ഗ്ഗ വാതില്‍ ചത്വരം) പതിനായിരങ്ങള്‍ കൊലചെയ്യപ്പെട്ടത്. മനുഷ്യരാശിയുടെ മനസ്സ് മരവിപ്പിക്കുന്ന രീതിയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ആ കൂട്ടക്കൊല ലോകജനതയുടെ മനസ്സില്‍ എന്നും മായതെ നില്ക്കും. ചത്വരത്തില്‍ നിറഞ്ഞ വിദ്യാര്‍ഥികള്‍ അടക്കമുള്ള നിസ്സഹായരുടെനേരേ ചൈനീസ് തോക്കുകളും ടാങ്കുകളും തീതുപ്പിയ ദിവസം. പതിനായിരത്തിലധികം പേരാണ് അന്നവിടെ ജീവന് വെടിഞ്ഞത്.
മുപ്പതു വര്‍ഷത്തിനുശേഷം ഇന്നു വീണ്ടും ഒരു ജൂണ്‍ നാല് എത്തിയിരിക്കുന്നു. ഓരോ ലോകപൗരന്റെയും മനസ്സിനെ ഞെട്ടിക്കുന്ന കൊള്ളിയാന്‍ മിന്നലായി അവശേഷിക്കുന്ന ദിവസം. മനുഷ്യസ്നേഹം ഉള്ളിലുണ്ടെങ്കില്‍ ചൈനക്കാരന്പോലും ആ ദിവസത്തെ വെറുക്കും. പക്ഷേ, ആ ദിവസത്തെ പ്രകീര്‍ത്തിക്കുകയും, അതിനു പിന്നിലെ വാസ്തവം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുകയും, ചൈനീസ് ഗവര്ണ്മെന്റിന്റെ നടപടിയില്‍ അഹങ്കരിക്കുകയും ചെയ്യുന്ന ചില ഭരണകൂടങ്ങളും, വ്യക്തികളും ഇന്നും അവശേഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ്, കമ്യൂണിസത്തിന്റെ ഭീകരതയ്ക്ക് ഉത്തമോദാഹരണമായി ആധുനികകാലത്തു നടന്ന ഈ കൂട്ടക്കൊലയെ ലോകമെങ്ങും വിമര്‍ശിക്കുന്നതും, ഈ തത്വശാസ്ത്രത്തെ തച്ചുടക്കാന്‍ ലോകജനത ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞതും. ഈ തത്വശാസ്ത്രത്തിന്റെ അവശേഷിക്കുന്ന പ്രതിനിധികളെയും, അവരുടെ മനുഷ്യത്വരാഹിത്യത്തെയും മൂല്യച്യുതിയെയും ലോകമെമ്പാടും വിളിച്ചറിയിക്കുന്നതുമായ ഒന്നാണ് ഇന്നത്തെ ദിവസം. സായുധവിപ്ലവത്തെ പ്രകീര്‍ത്തിക്കുന്ന ഈ തത്വശാസ്ത്രം, നിരായുധരായ ജനങ്ങളുടെ പ്രക്ഷോഭത്തെ എങ്ങനെ ഭയപ്പെടുന്നു എന്ന വസ്തുത കൂടിയാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
എന്താണ് ടിയാന് ആന്‍ മന് സ്ക്വയര്‍ സംഭവം? ‘തൊഴിലാളി വര്‍ഗ്ഗത്തിന്റെ മഹാസാംസ്കാരിക വിപ്ലവം’ എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഈ സംഭവം, ചൈനയുടെയും അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മീതെ മാവോ സെ തുങിന്റെ അധികാരം ഊട്ടിയുറപ്പിക്കാനുള്ള ഉപാധിയായിരുന്നു എന്നത് പല നിരീക്ഷകരും ശരിവയ്ക്കുന്നു. മാവോ സെ തുങിന്റെ കാലത്തിനുശേഷം അധികാരത്തില്‍ വന്ന തങ് ഷിയാവോ ഭെങ്ങിന്റെ ഭരണത്തിന് കീഴില്‍ സാമ്പത്തിക വികസനത്തിനു പ്രാധാന്യം നല്‍കിയിരുന്നെങ്കിലും, ഇക്കാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണരീതിക്കെതിരെ ജനരോഷം രൂപം കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രസക്തി ലഭിക്കാത്തത് സമൂഹത്തിലെ സാധാരണ ജനതയും വിദ്യാസമ്പന്നരായ യുവാക്കളും ഒരേപോലെ അക്കാലങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ‘ചുങ് ക്വ’ അഥവാ ലോകത്തിന്റെ മധ്യത്തിലുള്ള രാജ്യം എന്ന് സ്വയം വാഴ്ത്തുകയും, തങ്ങളുടെ അതിര്‍ത്തിക്ക് വെളിയിലുള്ള എല്ലാ രാജ്യങ്ങളും ബാര്‍ബേറിയന്‍ (സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനത) മാരുടെ നാടാണെന്നു വിശേഷിപ്പിക്കുകയുമാണ് ചൈന ചെയ്തത്.
ചൈനയ്ക്ക് വെളിയില്‍ പഠനാവശ്യങ്ങള്‍ക്കും മറ്റും യാത്ര ചെയ്ത ചൈനീസ് യുവജനതയ്ക്ക് പക്ഷേ, സ്വന്തം രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണത്തെ പാശ്ചാത്യരാജ്യങ്ങളിലെ ഭരണത്തോടും, സാമൂഹിക നിലവാരത്തോടും, പൊതുജന സ്വാതന്ത്ര്യത്തോടും താരതമ്യം ചെയ്യാന്‍ അവസരം കിട്ടി. കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലെ ജനങ്ങളുടെ നിസ്സഹായാവസ്ഥയെക്കുറിച്ചു തിരിച്ചറിവുണ്ടാക്കാന്‍ ഇത് സഹായിച്ചു, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലകളിലും മറ്റു പല വേദികളിലും സാമൂഹിക പരിവര്‍ത്തനത്തിന്റെ ആവശ്യകത പലവുരു ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള വെല്ലുവിളിയായാണ് ചൈനീസ് നേതൃത്വം കണ്ടത്.
ഗവണ്മെന്റിന്റെ അധീനതയിലുള്ള ചൈനീസ് മാധ്യമങ്ങളും, സര്‍ക്കാരിന്റെ പ്രചാരണവിഭാഗങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും, ചൈനീസ് അധികാരികള്‍ക്കും എതിരെ ഉയര്‍ന്നുവന്ന യുവജന പ്രതിഷേധത്തെ ഏതുവിധേനയും അടിച്ചമര്‍ത്താന്‍ കൂട്ടുനിന്നു എന്നുള്ളതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാല്‍, ശക്തിയാര്‍ജ്ജിച്ചുവന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ച ചൈനീസ് സര്‍ക്കാര്‍, 1989 ജൂണ്‍ നാലിന് ആ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍, ടിയാന് അന് മന് സ്ക്വയറില്‍ തടിച്ചുകൂടിയിരുന്ന പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും, നിരപരാധികളായ സാധാരണ പൗരന്മാരും കൊല്ലപ്പെട്ടു. സായുധസേനയെ ഉപയോഗിച്ച് സ്വന്തം ജനതക്കെതിരെ ചൈനീസ് ഭരണകൂടം നടത്തിയ ഈ നരനായാട്ട് ഇന്നും ലോകജനതയുടെ മനസ്സില്‍ മുറിപ്പാടായി നിലകൊള്ളുന്നു.
എന്നാല്‍ ചൈനയുടെ ഭരണകര്‍ത്താക്കളുടെ അഭിപ്രായത്തില്‍ ടിയാന് ആന്‍ മന് സ്ക്വയറില്‍ നടന്നത് ഒരുസംഘം പ്രതിവിപ്ലവകാരികളുടെ താന്തോന്നിത്തമാണ്. എക്കാലവും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണാധികാരികളും, കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ കണ്ണടച്ച് വാഴ്ത്തുന്ന ലോകത്തില്‍ അവിടവിടെയായി ചിന്നഭിന്നം കിടക്കുന്ന മറ്റു ചില ഗുണഭോക്താക്കളും ഇതിനെ ശരിവച്ചേക്കാം. പക്ഷെ കമ്യൂണിസ്റ്റ് ചൈനയുടെ ധാര്‍ഷ്ട്യത്തിനെതിരെ, ജനാധിപത്യ ഭരണരീതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ യുവജനത നടത്തിയ ഈ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തിയത് ഇന്നും മനുഷ്യമനസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. നിരായുധരും, നിസ്സഹായരുമായ പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളെ നിഷ്കരുണം മെതിച്ചരക്കാന് ചീറിപ്പാഞ്ഞുവരുന്ന സൈനികടാങ്കുള്ക്ക് വഴി മാറിക്കൊടുക്കാന്‍ വിസമ്മതിച്ച,’ടാങ്ക് മാന്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ആ അജ്ഞാത മനുഷ്യന് ഇന്നും ചൈനീസ് കമ്യൂണിസ്റ്റ് ഭീകരതക്കെതിരെയുള്ള യുവജനപ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.
കമ്യൂണിസ്റ്റ് തന്ത്രങ്ങളും, നാമകരണത്തിന്റെ രാഷ്ട്രീയവും
കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ എന്നും കൈമുതലാക്കി വച്ചിട്ടുള്ള ചില ആയുധങ്ങളുണ്ട്. അതിലൊന്നാണ് സമൂഹത്തിലെ ‘വിദ്യാസമ്പന്നരായ’ ഒരു വിഭാഗത്തെ തങ്ങളുടെ ആദര്‍ശപ്രചാരണത്തിന് ഉപയോഗിക്കുക എന്നത്. സമൂഹിക നായകന്മാരെന്നും ബുദ്ധിജീവികള്‍ എന്നും വിളിക്കപ്പെടുന്ന ഇവര്‍ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ ജനമധ്യത്തില്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. വിലയ്ക്ക് വാങ്ങാന്‍ കഴിയാത്തവരെ ഭീഷണിപ്പെടുത്തിയും കൈകാര്യം ചെയ്തും തങ്ങളുടെ വഴിക്കുകൊണ്ടുവരാന്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. മറ്റു ചില വിഭാഗങ്ങളെ തങ്ങള്‍ക്ക് ഉപകരിക്കുംവിധം ഉപയോഗിക്കാനും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെക്കാളും കഴിവുള്ള മറ്റൊന്നില്ല. അതിലേറ്റവും പ്രധാനമാണ് നാമകരണരാഷ്ട്രീയം. തങ്ങളുടെ പ്രവര്‍ത്തികളെ അതി സമര്‍ത്ഥമായി ന്യായീകരിക്കാനും, അതിന് വേണ്ടി പല ആശയങ്ങളെയും, പേരുകളെയും തങ്ങള്‍ക്ക് വേണ്ടുംവണ്ണം ഉപയോഗിക്കാനും ഉള്ള രീതിശാസ്ത്രമാണ് നാമകരണ രാഷ്ട്രീയം. ചൈനയില്‍ സാമ്രാജ്യത്വവാദി എന്ന നാമം എങ്ങനെ ഉപയോഗിച്ചിരുന്നു എന്നത് തന്നെയാണ് നല്ല ഉദാഹരണം. പ്രസിദ്ധയായ ഒരു ചൈനീസ് വിദഗ്ധയുടെ അഭിപ്രായത്തില്‍, മുന്‍കാല ചൈനയില്‍ കൊച്ചുകുട്ടികള്‍ തമ്മിലുണ്ടാകുന്ന വാക്ക്തര്‍ക്കങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത്, പൊതുവല്ക്കരിക്കപ്പെട്ട ഇത്തരം നെഗറ്റീവ് നാമധേയത്തെ ഉപയോഗിച്ച് കൊണ്ടാണ്. എത്ര സത്യസന്ധനായ കുട്ടിയെപ്പോലും മറ്റൊരുവന് ‘സാമ്രാജ്യത്വവാദി’ എന്ന് വിളിച്ചാല്‍, വിളിക്കപ്പെട്ടവനെ മറ്റുള്ളവര്‍ വെറുക്കും. ഇന്നും കമ്യൂണിസ്റ്റ് അഥവാ ഇടത് മൂടുപടം അണിഞ്ഞ പല വ്യക്തികളും, ഭരണകൂടങ്ങളും ഈ രീതിശാസ്ത്രം തന്നെയല്ലേ ഉപയോഗിക്കുന്നത്? ഇഷ്ടമല്ലാത്ത വ്യക്തികളെയും, തങ്ങള്‍ക്കെതിരായ തത്വശാസ്ത്രങ്ങളെയും നീചമായി സമൂഹത്തില്‍ ചിത്രീകരിക്കുകയും, അതിനായി ചില തല്പരകക്ഷികളുടെ കൂട്ടുകൂടുകയും ചെയ്യുന്ന ഈ തന്ത്രത്തിന് കമ്യൂണിസത്തോളം പഴക്കമുണ്ട്. നാമകരണരാഷ്ട്രീയത്തിന്റെ മറ്റൊരുദാഹരണമാണ്, ചൈനയുടെ ‘സമാധാനപരമായ വളര്‍ച്ച’ എന്ന പേരില്‍ തൊണ്ണൂറുകള്‍ക്കുശേഷം നടത്തിക്കൊണ്ടു വന്ന തന്ത്രം. തങ്ങളുടെ രാജ്യത്തിന്റെ ആക്രമണശേഷി നിഗൂഢമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ചൈന കണ്ട ഉപായമാണ്, ‘സമാധാന പരമായ വളര്‍ച്ച’. എന്നാല്‍ ഇതിനെ ആവശ്യാനുസരണം പ്രകീര്‍ത്തിക്കാനും, സ്തുതിപാടാനും ഒരു ബുദ്ധിജീവി വലയത്തെ രാജ്യത്തിനക്കകത്തും, പുറത്തും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ചൈനയുടെ വിജയം. ഒരു നല്ലയളവില്‍, പല ഇടത് അഥവാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും ഈ നയമല്ലേ ഇന്നും ഉപയോഗിക്കുന്നത്? കമ്യൂണിസത്തിനെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യുകയും, വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നില്ലേ? ഇതേ രീതിശാസ്ത്രം തന്നെയാണ് ടിയാന് ആന്‍ മന് സ്ക്വയര്‍ സംഭവം ന്യായീകരിക്കാനും ചൈനയിലെ കമ്യൂണിസ്റ്റുകള്‍ ഉപയോഗിച്ചത്.
ഇന്ന്, ചോരയില്‍ മുങ്ങിയ ആ സംഭവത്തിന്റെ മുപ്പതാം വാര്‍ഷികം. ടിയാന് ആന്‍ മന് സ്ക്വയര്‍ എന്ന സ്വര്‍ഗ്ഗവാതില്‍ ചത്വരത്തില്‍ ഒരു ഭരണകൂടം നടത്തിയ, ഭൂമിയിലെ ഏറ്റവും വലിയ നരഹത്യയുടെ ഓര്‍മ്മദിവസം. യുവജനപ്രതിരോധത്തിന്റെ പ്രതീകമായ ‘ടാങ്ക് മാന്‍’ എന്ന ആ അജ്ഞാതമനുഷ്യനെ ചൈനീസ് പട്ടാളത്തിന്റെ ടാങ്ക് ചതച്ചരച്ച ദിവസം. കമ്യൂണിസ്റ്റ് ഭീകരതയ്ക്കുള്ള താക്കീതായി ലോകജനത എന്നും ഓര്‍ത്തുവയ്ക്കേണ്ട ദിവസം കൂടിയാണിത്.
(ചൈനീസ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് ബിരുദധാരിയും,
ഊര്‍ജ്ജ സുരക്ഷയില്‍ സ്പെഷ്യലിസ്റ്റും ആയ ലേഖകന്‍ ഇപ്പോള്‍
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ
സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അധ്യാപകനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: