ഒരു ‘താത്വിക അവലോകനത്തില്‍’നിന്ന് മാറി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പരാജയത്തെ ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിലൂടെ വിലയിരുത്തേണ്ടതാണല്ലോ. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇടതും വലതും മുന്നണികള്‍, മോദിയേയും ബിജെപിയേയും സ്ഥാനത്തും അസ്ഥാനത്തും വിമര്ശിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായ വിരലിലെണ്ണാവുന്ന അതിക്രമങ്ങളും പോരായ്മകളും കേരളത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ കുറച്ചു സാംസ്കാരിക നായകന്മാര്ക്കും ബുദ്ധിജീവികള്‍ക്കും വിജയിക്കാന്‍ കഴിഞ്ഞു. പക്ഷേ അവര്‍ ആരോപിച്ച സമാനമായ കുറ്റവും കുറവുകളും കുറച്ചുകൂടി തീവ്രമായ രീതിയില്‍ കേരളത്തിലും നടമാടിയപ്പോള്‍ അതിനോടു പ്രതികരിക്കാന്‍ വിമുഖരായ വിമര്‍ശകരുടെ വിശ്വാസ്യതയെയും കേരളീയര്‍ തിരിച്ചറിഞ്ഞു. വലതുപക്ഷം അനുവര്‍ത്തിച്ച ന്യൂനപക്ഷപ്രീണന നയം ഭൂരിപക്ഷത്തിന്റെ അപ്രീതിക്കു പാത്രമായിരുന്നു.
ശബരിമല വിഷയത്തിലാണ് പാര്‍ട്ടിക്ക് കൈപൊള്ളിയത്. വിശ്വാസ സമൂഹത്തിനേറ്റ മുറിവ് തെരഞ്ഞെടുപ്പുസമയത്തും ഉണങ്ങാതെകിടന്നു. ആചാരങ്ങള്‍ തച്ചുടയ്ക്കാന്‍ സാധിച്ചാല്‍ ഹൈന്ദവ ഐക്യവും മുന്നേറ്റവും തളര്‍ത്താമെന്ന വ്യാമോഹമാണ് തെരഞ്ഞെടുപ്പിലൂടെ പൊലിഞ്ഞുപോയത്. ഹിന്ദുക്കളിലെ ആത്മാഭിമാനം തൊട്ടുണര്‍ത്താന്‍ സമുദായ, ആശ്രമ ആചാര്യന്മാര്ക്ക് കഴിഞ്ഞു.
എങ്കിലും ശബരിമലവിഷയത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നുവെന്ന അസ്ഥാനത്തുള്ള ഭയം ന്യൂനപക്ഷങ്ങള്‍ക്കും ഉണ്ടായി. അത് ബിജെപിയെ വളര്‍ത്തുമെന്നും അവര്‍ വിശ്വസിച്ചു. ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും ബിജെപിക്ക് എതിരാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു കേന്ദ്രഭരണം, അതവര്‍ക്ക് ആവശ്യവുമായിരുന്നു. ഇടതുപാര്ട്ടിയോടുള്ള താല്പര്യക്കുറവിലുമുപരി കോണ്‍ഗ്രസ്സിന്റെ വിജയസാധ്യതയെയാണ് ന്യൂനപക്ഷത്തിന് പ്രിയംകരമായത്.
– എന്‍. മുരളീധരന്, പുക്കാട്ടുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: