ലണ്ടന്‍: പന്ത്രണ്ടാം ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബംഗ്ലാദേശ് സ്വന്തമാക്കിയത് സ്വപ്നതുല്യ തുടക്കം. 21 റണ്‍സിന്റെ ജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. പേസ് ബൗളര്‍മാരായ മുസ്താഫിസുര്‍ റഹ്മാന്റെയും മുഹമ്മദ് സെയ്ഫുദ്ദീന്റെയും മികച്ച ബൗളിങാണ് ബംഗ്ലാദേശിന് മിന്നുന്ന ജയം നേടിക്കൊടുത്തത്. മുസ്താഫിസൂര്‍ മൂന്നും സെയ്ഫുദ്ദീന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സ്കോര്‍: ബംഗ്ലദേശ് 50 ഓവറില്‍ 6 വിക്കറ്റിന് 330; ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റിന് 309.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് പേരുകേട്ട ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടിച്ചുകൂട്ടിയത്. പാക്കിസ്ഥാനെതിരെ 2015ല്‍ നേടിയ 6ന് 329 ആയിരുന്നു ഇതിന് മുന്‍പ് ബംഗ്ലദേശിന്റെ ഉയര്‍ന്ന സ്കോര്‍.
331 റണ്‍സ് വിജയലക്ഷ്യത്തിന് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്സില്‍ ഓപ്പണര്‍ മര്‍ക്രാം (45), മില്ലര്‍ (38), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (62), വാന്‍ ഡര് ദസന് (41), ജെ.പി. ഡുമിനി (45) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ബംഗ്ല സ്പിന്നര്‍മാര്‍ സ്കോറിങ്ങിന്റെ വേഗം കുറച്ചു നല്കിയപ്പോള് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത മുസ്താഫിസൂറും സെയ്ഫുദ്ദീനും ചേര്‍ന്നു ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്ക 2015 ലോകകപ്പില്‍ ന്യൂസീലാന്‍ഡിനോടും തോറ്റിരുന്നു. ഇതാദ്യമായാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി മൂന്ന് തോല്‍വി വഴങ്ങുന്നത്.
39-ാം ഓവറില്‍ ബംഗ്ല ക്യാപ്റ്റന്‍ മുര്‍ത്താസ വരുത്തിയ ബോളിങ് മാറ്റം. ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ശേഷിക്കെ 66 പന്തില്‍ 103 റണ്‍സാണ് അപ്പോള്‍ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ വാന്‍ ഡര് ദസനെ (41) ബൗള്‍ഡാക്കിയ സെയ്ഫുദ്ദീന്‍ ആ ഓവറില്‍ ഒരു റണ്‍ പോലും വിട്ടുനല്‍കിയതുമില്ല. ഇതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി. പിന്നീട് ഡുമ്നി ഒറ്റയ്ക്ക് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഫെല്‍കുവായോ (8), മോറിസ് (10) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതും ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. റബാദ (13*), ഇമ്രാന് താഹിര്‍ (പുറത്താകാതെ 10) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ മുഷ്ഫിഖര്‍ റഹിം (78), ഷക്കിബ് അല്‍ ഹസ്സന് (75), സൗമ്യ സര്‍ക്കാര്‍ (42), മഹ്മദുള്ള (46) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്കോര്‍ ബംഗ്ലാദേശിന് സമ്മാനിച്ചത്. ബംഗ്ലാ ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സനാണ് മാന്‍ ഓഫ് ദി മാച്ച്. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിന് എതിരാളികള്‍ ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: