ഹുബ്ലി: ശ്രീലങ്കന്‍ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിന് മികച്ച ജയം. 152 റണ്‍സിനാണ് ഇന്ത്യന്‍ ജയം. നേരത്തെ ആദ്യ ടെസ്റ്റിലും ജയിച്ച ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ എ: 269, 372. ശ്രീലങ്ക എ: 212, 277.
രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 430 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 277 റണ്‍സിന് എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹര്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെ എന്നിവരുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശി 112 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്സറുമടക്കം 110 റണ്‍സെടുത്ത ഭനുക രജപക്സെ മാത്രമാണ് ലങ്കന്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല.
മുന്‍നിര ബാറ്റ്സ്മാന്മാര് മുഴുവന്‍ പെട്ടെന്ന് പുറത്തായപ്പോള്‍ കമിന്ദു മെന്‍ഡിസ് (46), ഫെര്‍ണാണ്ടോ (32) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓപ്പണര്‍ സമരവിക്രമയെ വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിലെത്തിച്ച മലയാളി പേസര്‍ സന്ദീപ് വാര്യരാണ് രണ്ടാം ഇന്നിങ്സിലും ലങ്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടത്. ആദ്യ ഇന്നിങ്സിലും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധശതകവും നേടിയ ഇന്ത്യയുടെ ശ്രീകര്‍ ഭരതാണ് മത്സരത്തിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: