പ്രവചനങ്ങള്ക്കതീതരാണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് പാകിസ്ഥാന്. ഏതു ചെറിയ ടീമിനോടും തോല്‍ക്കും, ഏത് വമ്പന്മാരേയും തോല്‍പ്പിക്കും. ലോകകപ്പില്‍ പാകിസ്ഥാന് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വ്യക്തമാകുന്നതു ഇതു തന്നെയാണ്. ട്രെന്റ്ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 14 റണ്‍സ് വിജയം.
ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. പാകിസ്ഥാന് ഇന്നിംഗ്സില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളാണ് പിറന്നത്. 62 പന്തില്‍ നിന്നും 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് ടോപ് സ്കോറര്‍. ബാബര്‍ അസാം 63-ഉം സര്‍ഫ്രാസ് അഹമ്മദ് 55 റണ്‍സും നേടി.
ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സും മൊയീന്‍ അലിയും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജേസണ്‍ റോയി(8)യെ തുടക്കത്തിലേ നഷ്ടമായി. ജോണി ബെയര്‍സ്റ്റോ 32 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് ഒരു ഭാഗത്തു നിലയുറപ്പിച്ചു. തുടര്‍ന്നെത്തിയ ഇയന്‍ മോര്ഗന് 9 റണ്‍സോടെ മടങ്ങിയപ്പോള്‍ ആതിഥേയരുടെ നില പരുങ്ങലിലായിരുന്നു. എന്നാല്‍ രക്ഷാദൗത്യം ഏറ്റെടുത്ത് റൂട്ട് പൊരുതിയപ്പോള്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. 13 റണ്‍സോടെ ബെന്‍ സ്റ്റോക്സും മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് പരാജയം മണത്തു. എന്നാല്‍ കളിയുടെ ഗതി മാറ്റാന്‍ തനിക്കാകുമെന്ന് പല തവണ തെളിയിച്ച ജോസ് ബട്ലര് റൂട്ടിനു മികച്ച പിന്തുണ നല്‍കിയതോടെ മത്സരം ആവേശത്തിലായി.
ഇതിനിടയില്‍ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചു. മറുഭാഗത്ത് ആക്രമിച്ചു കളിച്ച ബട്ലര് ഇംഗ്ലണ്ട് ഇന്നിംഗ്സിനു വേഗം കൂട്ടി. 39-ാം ഓവറില്‍ ഷദാബ് ഖാനു മുന്നില്‍ റൂട്ട് കീഴടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 248 റണ്‍സ്. തുടര്‍ന്ന് മത്സരത്തിന്റെ നിയന്ത്രണം സ്വയമേറ്റെടുത്ത ജോസ് ബട്ലറും മൂന്നക്കം(103) പിന്നിട്ടു. എന്നാല്‍ ബട്ലര് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായിരുന്നു. ഇംഗ്ലണ്ട് ിന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സില്‍ ഒതുങ്ങി.
പാകിസ്ഥാനു വേണ്ടി വഹാബ് റിയാസ് 9 ഓവറില്‍ 72 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റു വീതം സ്വന്തമാക്കി.
2019 ലോകകപ്പില്‍ ഇതുവരെ പൂര്‍ത്തിയായ മത്സരങ്ങളില്‍ ഏറ്റവും ചെറിയ സ്കോറും വലിയ സ്കോറും പാകിസ്ഥാന്റെ പേരിലാണ്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസിനോട് 105 റണ്‍സിനു ഓള് ഔട്ടായ ടീം ഇന്ന് ഇംഗ്ലണ്ടിനെതിരേ നേടിയത് 348 എന്ന കൂറ്റന്‍ സ്കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: