ലണ്ടന്‍: തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായി ലോകകപ്പില്‍ നട്ടംതിരിയുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി പരിക്കും. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പേസ് ബൗളര്‍ ലുന്‍ഗി എന്‍ഗിഡിക്കാണ് പരിക്കേറ്റത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ഹാഷിം ആംലയ്ക്കും പരിക്കേറ്റിരുന്നു. ആംല ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ കളിച്ചതുമില്ല. ഇതിനു പിന്നാലെയാണ് എന്‍ഗിഡിക്കും പരിക്കേറ്റത്.
നാളെ ഇന്ത്യക്കെതിരായ മത്സരത്തില്‍ എന്‍ഗിഡി കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൂസാജി അറിയിച്ചു. ലോകകപ്പിലെ മറ്റു മത്സരങ്ങള്‍ എന്‍ഗിഡി കളിക്കുമോ എന്ന കാര്യം വിദഗ്ധ പരിശോധനയ്ക്കു ശേഷമേ അറിവാകൂ.
ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് എന്‍ഗിഡി മൈതാനം വിട്ടത് ഞെട്ടലോടെയാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ കണ്ടത്. 4 ഓവറില്‍ 34 വഴങ്ങിയതിനു ശേഷം, ഇടതുകാലിനേറ്റ പരുക്കിന് ചികിത്സ തേടാന്‍ ഡ്രസിങ് റൂമിലേക്കു നടന്ന എന്‍ഗിഡി തുടര്‍ന്നു കളിച്ചില്ല. ഡ്വെയ്ന്‍ പെട്രാറിയസാണ് എന്‍ഗിഡിക്കു പകരക്കാരനായി ഫീല്‍ഡ് ചെയ്തത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ഐപിഎഎല്ലില്‍ ഒറ്റ മത്സരം പോലും കളിക്കാനാകാതെയിരുന്ന എന്‍ഗിഡി ലോകകപ്പിന് തൊട്ടുമുന്‍പാണ് ഫിറ്റ്നെസ് വീണ്ടെടുത്തത്.
ഇരുവര്‍ക്കും പുറമെ പോരാട്ടം തുടങ്ങുന്നതിന് മുന്‍പ് ഡെയ്ല്‍ സ്റ്റെയിനും പരിക്കില്‍നിന്ന് മോചിതനായിട്ടില്ല. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുമ്പോഴാണ് ഡെയ്ല്‍ സ്റ്റെയ്നിന് തോളിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: