കൊച്ചി: സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമേഖലകളുടെ ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. എന്നാല്‍, റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം പരിഗണിച്ചില്ല.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. അടുത്ത ജൂണ്‍ 12 നകം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഒരു വര്‍ഷത്തേക്ക് ജോയിന്റ് സെക്രട്ടറി റാങ്കില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനായി നിയമിച്ചിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ പറയുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹയര്‍ സെക്കന്‍ഡറി മേഖലയെ തകര്‍ക്കും. യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരുണ്ടെങ്കിലും ചില ഘട്ടങ്ങളില്‍ സീനിയോറിറ്റി അടിസ്ഥാനമാക്കി ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് വൈസ് പ്രിന്സിപ്പളാകാന് കഴിയും. യോഗ്യതയില്ലാത്തവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്സിപ്പളാകാനും അവസരമൊരുക്കും. ഇവര്‍ ഭരണം നടത്തുന്ന സാഹചര്യമുണ്ടായാല്‍ അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തിനും ഭിന്നതയ്ക്കും കാരണമാകും, ഹര്‍ജിയല്‍ പറയുന്നു.
ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: