തിരുവനന്തപുരം: മെഡിക്കല്‍ സീറ്റില്‍ തലവരിപ്പണം വാങ്ങാന്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ റെഗുലേറ്ററി കമ്മീഷനോട് സിഎസ്ഐ സഭ ആവശ്യപ്പെട്ടു. സഭാ അധ്യക്ഷന്‍ ധര്‍മ്മരാജ് റസാലമാണ് കമ്മീഷന് ജസ്റ്റിസ് ആര്. രാജേന്ദ്രബാബുവിന് നിവേദനം നല്‍കിയത്.
വിദ്യാര്‍ത്ഥികളുടെ തലവരിപ്പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ മാനേജ്മെന്റിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഈടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ഉത്തരവിട്ടതോടെ തുക തിരിച്ചു നല്കാന് മെഡിക്കല്‍ മാനേജുമെന്റുകള്‍ നിര്‍ബന്ധിതരായി. സര്‍ക്കാര്‍ നിര്‍ദേശം മറികടന്നാണ് മെഡിക്കല്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തിയത്. എന്നാല്‍, ഇത് റദ്ദാക്കി. ഈ നടപടി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഓഡിനന്‍സ് പാസാക്കി. എന്നാല്‍, സുപ്രീംകോടതിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ബില്‍ ഗവര്‍ണര്‍ മടക്കി. സീറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരത്തെ നല്കിയ തലവരിപ്പണം തിരിച്ച് നല്കാന് ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റുകള്‍ കൈമലര്‍ത്തി.
അതോടെ മേല്‍നോട്ട സമിതിക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതി നല്കി. പ്രവേശന സമയത്ത് പ്രോസ്പെക്ടസില്‍ പറഞ്ഞതിന്റെ ഇരട്ടിയോളം തുക മാനേജ്മെന്റ് ഈടാക്കിയിരുന്നു. രക്ഷാകര്ത്താക്കള് നല്കിയ കേസും ഗവണ്മെന്റ് നല്കിയ കേസും ഉള്‍പ്പെടെ കേസുകളുടെ നൂലാമാലകള്‍ സിഎസ്ഐ ഉള്‍പ്പടെയുള്ള കോളേജ് മാനേജ്മെന്റിനെ തിരിഞ്ഞുകുത്തി.
ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് സിഎസ്ഐ ട്രസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. 15 കോടിയുടെ ലോണ്‍ എടുത്താണ് മെഡിക്കല്‍ കോളേജിനായി നിക്ഷേപം നടത്തിയെന്നും തലവരിപ്പണം വാങ്ങിയാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നും നിവേദനത്തില്‍ പറയുന്നു. പലിശരഹിത ഡെപ്പോസിറ്റ് മുന്‍കൂറായി ശേഖരിച്ചാണ് ശമ്പളം, ആനുകൂല്യങ്ങള്‍, വികസനം പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയത്. ഇത് തുടരാന്‍ അനുവദിക്കണമെന്നാണ് നിവേദനത്തില്‍ സിഎസ്ഐ സഭാ അധ്യക്ഷന്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: